കൊച്ചി : 2025 ജൂൺ 30 ന് അവസാനിച്ച സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ ഫെഡറൽ ബാങ്കിന്റെ മൊത്തം ബിസിനസ് 528640.65 കോടി രൂപയായി ഉയർന്നു. 1556.29 കോടി രൂപയാണ് പ്രവർത്തന ലാഭം. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ആറാമത്തെ സ്വകാര്യ ബാങ്ക് എന്ന സ്ഥാനം ഫെഡറൽ ബാങ്കിന് സ്വന്തമായി.
“വ്യത്യസ്ത മേഖലകളിലേക്ക് വ്യാപിച്ചുകൊണ്ടുള്ള ഞങ്ങളുടെ പ്രവർത്തനമാതൃകയ്ക്ക് ശക്തിപകരുന്നതാണ് ആദ്യപാദ ഫലങ്ങൾ. പൊതുവെ വളർച്ച കുറയാറുള്ള ആദ്യപാദത്തിലും കമേഴ്‌സ്യൽ ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ് , ഗോൾഡ് ലോൺ എന്നീ മേഖലകളിൽ ഞങ്ങൾക്ക് വളർച്ച കൈവരിക്കാൻ സാധിച്ചു. ചരിത്രത്തിലെ ഏറ്റവുമുയർന്ന ഫീ ഇൻകം നേടാനായി. കാസാ അനുപാതവും തുടർച്ചയായി മെച്ചപ്പെട്ടു. കാർഷിക – മൈക്രോ ഫിനാൻസ് വായ്പകളിൽ ഉണ്ടായ കുടിശിക, വായ്പാ ചെലവ് വർദ്ധിക്കാനും ആസ്തി ഗുണമേന്മയെ ബാധിക്കാനും കാരണമായി. നിലവിലെ പ്രവണതകളുടെ അടിസ്ഥാനത്തിൽ, വരും ദിവസങ്ങളിൽ തിരിച്ചടവു സുഗമമാവുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ആസൂത്രണം ചെയ്തപ്രകാരം തന്നെ ഞങ്ങളുടെ ഭാവിപദ്ധതികൾ പുരോഗമിക്കുന്നതോടെ റിസ്കിലും ലാഭക്ഷമതയിലും അച്ചടക്കം പാലിച്ചുകൊണ്ട് രണ്ടാം പാദത്തിൽ മികച്ച വളർച്ച കൈവരിക്കാനാകുമെന്ന് ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്,” ബാങ്കിന്റെ എംഡിയും സി ഇ ഒയുമായ കെ വി എസ് മണിയൻ പറഞ്ഞു.
ബാങ്കിന്റെ മൊത്തം ബിസിനസ് 8.58 ശതമാനം വര്‍ധിച്ച് 528640.65 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ പാദത്തിൽ 266064.69 കോടി രൂപയായിരുന്ന നിക്ഷേപം 8.03 ശതമാനം വർദ്ധനവോടെ 287436.31 കോടി രൂപയായി.
വായ്പാ വിതരണത്തിലും ബാങ്കിന് മികച്ച വളർച്ച കൈവരിക്കാൻ സാധിച്ചു. ആകെ വായ്പ മുന്‍ വര്‍ഷത്തെ 220806.64 കോടി രൂപയില്‍ നിന്ന് 241204.34 കോടി രൂപയായി വര്‍ധിച്ചു. 9.24 ശതമാനമാണ് വളർച്ചാനിരക്ക്. റീട്ടെയല്‍ വായ്പകള്‍ 15.64 ശതമാനം വര്‍ധിച്ച് 81046.54 കോടി രൂപയായി. വാണിജ്യ ബാങ്കിങ് വായ്പകള്‍ 30.28 ശതമാനം വര്‍ധിച്ച് 25028 കോടി രൂപയിലും കോര്‍പറേറ്റ് വായ്പകള്‍ 4.47 ശതമാനം വര്‍ധിച്ച് 83680.44 കോടി രൂപയിലും ബിസിനസ് ബാങ്കിങ് വായ്പകൾ 6.29 ശതമാനം വർദ്ധിച്ച് 19193.95 കോടി രൂപയിലുമെത്തി.
മൊത്തവരുമാനം 7.64 ശതമാനം വര്‍ധനയോടെ 7799.61 കോടി രൂപയിലെത്തി. 4669.66 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 1.91 ശതമാനമാണിത്. അറ്റനിഷ്‌ക്രിയ ആസ്തി 1157.64 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.48 ശതമാനമാണിത്. 74.41 ശതമാനം ആണ് നീക്കിയിരുപ്പ് അനുപാതം. ഈ പാദത്തോടെ ബാങ്കിന്റെ അറ്റമൂല്യം 33994.08 കോടി രൂപയായി വര്‍ധിച്ചു. 16.03 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം. ബാങ്കിന് നിലവിൽ 1591ബാങ്കിംഗ് ഔട്ട് ലെറ്റുകളും 2093 എടിഎം / സിഡിഎമ്മുകളുമുണ്ട്.