കേരള സർവകലാശാലയിലെ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരെ വീണ്ടും വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. ജീവനക്കാരെ വിളിച്ചുവരുത്താനും നിർദേശം നൽകാനും സിൻഡിക്കേറ്റിന് അവകാശമില്ലെന്ന് നോട്ടീസ്. സിൻഡിക്കേറ്റ് അംഗങ്ങൾ ഫയലുകൾ വിളിച്ച് വരുത്താൻ പാടില്ലെന്നും നിർദേശമുണ്ട്. വൈസ് ചാൻസലർക്കുവേണ്ടി രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പനാണ് നോട്ടീസ് പുറപ്പെടുവിച്ചത്.
അംഗങ്ങളുടെ സമൻസുകൾക്കും നിർദേശങ്ങൾക്കും ജീവനക്കാർ മറുപടി നൽകേണ്ട. അത്തരത്തിൽ ഇടപെടലുകൾ അംഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടായാൽ വിസിയെ അറിയിക്കണമെന്നും നോട്ടീസിൽ പറയുന്നു.
അംഗങ്ങൾ സിൻഡിക്കേറ്റ് യോഗത്തിൽ മാത്രമേ അധികാരം പ്രയോഗിക്കാൻ പാടുള്ളൂ. അല്ലാത്ത സാഹചര്യങ്ങളിൽ വിസിയുടെ അനുമതിയോട് കൂടി തീരുമാനമെടുക്കണം. യോഗത്തിന് പുറത്ത് പുറപ്പെടുവിക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കാൻ കഴിയില്ല. സിൻഡിക്കേറ്റ് അംഗങ്ങൾക്ക് സർവകലാശാല ഭരണത്തിൽ ഇടപെടാൻ കഴിയില്ലെന്നും നോട്ടീസിൽ പറയുന്നു.