ന്യൂയോർക്ക്: 2025-ലെ ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗം സോഹ്രാൻ മംദാനിക്ക് വ്യക്തമായ മുൻതൂക്കം. പുതിയതായി പുറത്തുവന്ന അഭിപ്രായ സർവേ ഫലങ്ങൾ പ്രകാരം മംദാനിക്ക് എതിരാളികളെക്കാൾ ഇരട്ടയക്ക ലീഡും പകുതിയിലധികം വോട്ടർമാരുടെ പിന്തുണയുമുണ്ട്.
33 വയസ്സുകാരനായ ഡെമോക്രാറ്റ് നേതാവ് കഴിഞ്ഞ മാസം നടന്ന ഡെമോക്രാറ്റിക് പ്രൈമറിയിൽ മുൻ ഗവർണർ ആൻഡ്രൂ കോമോയെ അട്ടിമറിച്ച് രാഷ്ട്രീയ നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. കോമോയും നിലവിലെ മേയർ എറിക് ആഡംസും ഇപ്പോൾ സ്വതന്ത്ര സ്ഥാനാർത്ഥികളായാണ് മത്സരിക്കുന്നത്.
സെനിത്ത് റിസർച്ച് ആൻഡ് പബ്ലിക് പ്രോഗ്രസ് സൊല്യൂഷൻസ് ജൂലൈ 16 മുതൽ 24 വരെ നടത്തിയ സർവേയിൽ, വോട്ടർമാരിൽ 50 ശതമാനം പേരുടെ പിന്തുണ മംദാനിക്കാണ്. 22 ശതമാനം പിന്തുണയോടെ കോമോ രണ്ടാമതും, 13 ശതമാനവുമായി ഗാർഡിയൻ ഏഞ്ചൽസ് സ്ഥാപകൻ കർട്ടിസ് സ്ലിവ മൂന്നാമതുമാണ്. മേയർ ആഡംസിന് 7 ശതമാനം പിന്തുണ മാത്രമുള്ളപ്പോൾ, മുൻ ഫെഡറൽ പ്രോസിക്യൂട്ടർ ജിം വാൾഡന് 1 ശതമാനം പേരുടെ പിന്തുണയുണ്ട്. 6 ശതമാനം വോട്ടർമാർ ഇപ്പോഴും undecided ആണ്.
കോമോ ഇല്ലാത്ത സാഹചര്യത്തിൽ മംദാനിയുടെ പിന്തുണ 55 ശതമാനമായും, ആഡംസ് ഇല്ലാത്ത സാഹചര്യത്തിൽ 51 ശതമാനമായും ഉയരുന്നു. നേർക്കുനേർ മത്സരങ്ങളിൽ പോലും മംദാനിക്ക് വ്യക്തമായ മുൻതൂക്കമുണ്ട്: കോമോയ്‌ക്കെതിരെ 52 ശതമാനവും ആഡംസിനെതിരെ 59 ശതമാനവും പിന്തുണയുണ്ട്.
നവംബർ 4-ന് നടക്കാനിരിക്കുന്ന 2025 മേയർ തിരഞ്ഞെടുപ്പിനായുള്ള ഏറ്റവും സമഗ്രമായ പൊതു സർവേയാണിത്. അഞ്ച് ബറോകളിലായി 1,453 രജിസ്റ്റർ ചെയ്ത വോട്ടർമാരെ ഉൾപ്പെടുത്തി നടത്തിയ സർവേയുടെ പിഴവ് നിരക്ക് ±2.9 ശതമാനമാണ്.
പി പി ചെറിയാൻ