കേന്ദ്ര സർക്കാരിന്റെ പരസ്യ ചെലവ് 84 ശതമാനം ഉയർന്നതായി തൃണമൂല്‍ കോണ്‍ഗ്രസ്. 2020-21, 2024-25 സമ്പത്തിക വർഷങ്ങളിലെ പരസ്യ ചെലവുകളില്‍ വർധനയുണ്ടായെന്നാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഈ വിവരങ്ങള്‍ എന്‍ഡിഎ സർക്കാർ മറച്ചുവയ്ക്കുകയാണെന്നും ഡയറക്ടറേറ്റ് ഓഫ് അഡ്വർടൈസിങ് ആൻഡ് വിഷ്വൽ പബ്ലിസിറ്റിയില്‍ നിന്ന് കണക്കുകള്‍ ലഭ്യമല്ലെന്നും തൃണമൂല്‍ ആരോപിക്കുന്നു.
ഓഗസ്റ്റ് എട്ടിന് രാജ്യസഭയില്‍, കഴിഞ്ഞ അഞ്ച് വർഷക്കാലം പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും പരസ്യങ്ങളും പ്രചരണങ്ങളും നടത്തുന്നതിനായി കേന്ദ്ര സർക്കാർ ചെലവാക്കിയ തുകയെത്രയാണെന്ന് വ്യക്തമാക്കണമെന്ന് തൃണമൂല്‍ എംപി ഡെറിക്ക് ഒബ്രയാന്‍ ആവശ്യപ്പെട്ടിരുന്നു.
വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി എൽ. മുരുകൻ ആണ് തൃണമൂല്‍ എംപിക്ക് എഴുതി തയ്യാറാക്കിയ മറുപടി നല്‍കിയത്. വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും പേരിൽ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ (സിബിസി) ആണ് പരസ്യങ്ങൾ നൽകുന്നതെന്നും ഈ ചെലവുകളുടെ വിശദാംശങ്ങൾ സിബിസിയുടെ വെബ്‌സൈറ്റായ www.davp.nic.in-ൽ ലഭ്യമാണെന്നുമായിരുന്നു മറുപടി.
വ്യക്തമായ മറുപടി നല്‍കാതിരുന്ന സർക്കാരിന്റെ നടപടിയെ ഒബ്രയൻ വിമർശിച്ചു. ഇതിനു പിന്നാലെയാണ് വെബ്‌സൈറ്റിൽ നിന്നുള്ള ഡാറ്റ സമാഹരിച്ച് ടിഎംസി വിശകലനം ചെയ്തത്.
“പാർലമെന്റിനെ പരിഹസിക്കാനുള്ള മറ്റൊരു മാർഗം കണ്ടെത്തിയിരിക്കുകയാണ് മോദി സർക്കാർ. ചോദ്യോത്തര വേളയില്‍ നേരിട്ട് മറുപടി നല്‍കേണ്ടതിനു പകരം അവർ എംപിമാരോട് വെബ്സൈറ്റില്‍ പോയി നോക്കാന്‍ പറയുന്നു. ഞങ്ങള്‍ പോയി നോക്കി, കണ്ടെത്തി,” ഒബ്രയാന്‍ പിടിഐയോട് പറഞ്ഞു.
സിബിസിയുടെ വെബ്‌സൈറ്റില്‍ നിന്നുള്ള വിവരങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിശകലനം ചെയ്ത പ്രകാരം, 349.29 കോടി രൂപയാണ് സർക്കാർ 2020-21 സാമ്പത്തിക വർഷത്തില്‍ പരസ്യങ്ങള്‍ക്കായി ചെലവാക്കിയിരിക്കുന്നത്. 21-22 സാമ്പത്തിക വർഷത്തില്‍ ഇത് 274.87 കോടി രൂപയായി കുറഞ്ഞു. എന്നാല്‍, 2022-23 വർഷക്കാലയളവില്‍ പരസ്യങ്ങള്‍ക്കായി സർക്കാർ ചെലവാക്കിയത് 347.38 കോടി രൂപയാണ്. ഈ തുക തെരഞ്ഞെടുപ്പിന് മുന്നോടിയായി കുത്തനെ ഉയർന്നു. 656.08 കോടി രൂപയാണ് 2023-24 വർഷത്തില്‍ സർക്കാർ മുടക്കിയത്. 2024-25ല്‍ ഇത് 643.63 കോടി രൂപയാണ് പരസ്യത്തിനായുള്ള ചെലവ്.
2020-21 മുതൽ 2025 ഓഗസ്റ്റ് വരെ പരസ്യങ്ങള്‍ക്കായി ആകെ ചെലവഴിച്ച തുക 2,320.14 കോടി രൂപയാണ്. 66 മന്ത്രാലയങ്ങളുടെ ശരാശരി വാർഷിക ചെലവ് 454 കോടി രൂപയാണെന്നിരിക്കെയാണിത്. പിഎം (പ്രധാനമന്ത്രി) പിആർഎം (പബ്ലിക്ക് റിലേഷന്‍സ് മിനിസ്റ്റർ) ആയിരിക്കുന്നു എന്നാണ് ഞെട്ടിക്കുന്ന ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഒബ്രയാന്‍ പറഞ്ഞു.