വിദ്യാഭ്യാസ മേഖലയിൽ പ്രധാന പരിഷ്കാരവുമായി മന്ത്രി വി.ശിവൻകുട്ടി. ഇനി മുതൽ വായനയ്ക്കും മാർക്ക് കൂടുമെന്നാണ് മന്ത്രിയുടെ അറിയിപ്പ്. വിദ്യാർഥികളിൽ വായനാശീലം വളർത്തുക ലക്ഷ്യം വെച്ച് കൊണ്ടാണ് പദ്ധതി ആവിഷ്കരിച്ചത്.
വിദ്യാർഥികളിൽ വായനാശീലം വളർത്തുന്നതിനായി വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകാൻ തീരുമാനിച്ചിരിക്കുന്നു. ഇതിൻ്റെ ഭാഗമായി, താഴെ പറയുന്ന തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ടെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
തീരുമാനങ്ങൾ
* അടുത്ത അധ്യയന വർഷം മുതൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽകും.
* ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് അനുയോജ്യമായ വായനാ പ്രവർത്തനങ്ങളും അഞ്ച് മുതൽ പന്ത്രണ്ട് വരെ ക്ലാസ്സിലെ കുട്ടികൾക്ക് പത്രം വായനയും തുടർപ്രവർത്തനങ്ങളും നൽകുന്നതിനായി ആഴ്ചയിൽ ഒരു പിരീഡ് മാറ്റിവെക്കും.
* വായനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി അധ്യാപകർക്ക് പരിശീലനം നൽകുകയും കൈപ്പുസ്തകം തയ്യാറാക്കുകയും ചെയ്യും.
* കലോത്സവത്തിൽ വായനയുമായി ബന്ധപ്പെട്ട ഒരു ഇനം കൂടി ഉൾപ്പെടുത്താൻ ആലോചിക്കുന്നുണ്ട്.
അതേസമയം, കുഞ്ഞുങ്ങൾക്ക് പാഠപുസ്തക ബാഗിന്റെ ഭാരം കുറയ്ക്കും സ്കൂൾ ബാഗുകളുടെ അമിത ഭാരം സംബന്ധിച്ച ആശങ്കകൾക്ക് പരിഹാരം കാണാൻ സർക്കാർ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു. പഠനം ഒരു ഭാരമാകാതെ സന്തോഷകരമായ അനുഭവമാക്കി മാറ്റാനാണ് നമ്മുടെ ശ്രമം. പാഠപുസ്തകങ്ങളുടെയും നോട്ട് ബുക്കുകളുടെയും ഭാരം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഈ വിഷയത്തിൽ എല്ലാവരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചിരുന്നു.