ഒക്‌ലഹോമ: കാലിഫോർണിയ, ന്യൂയോർക്ക് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള അധ്യാപകർക്ക് ഒക്‌ലഹോമയിലെ സ്കൂളുകളിൽ പഠിപ്പിക്കണമെങ്കിൽ പുതിയ സർട്ടിഫിക്കേഷൻ പരീക്ഷ പാസാകണം. സംസ്ഥാനത്തിന്റെ യാഥാസ്ഥിതിക മൂല്യങ്ങളോട് യോജിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് ഈ പരീക്ഷ.
വിഷയമോ ക്ലാസ്സോ പരിഗണിക്കാതെ, അധ്യാപകർക്ക് “സ്ത്രീ-പുരുഷന്മാർ തമ്മിലുള്ള ജൈവികപരമായ വ്യത്യാസങ്ങളെ”ക്കുറിച്ച് അറിവുണ്ടായിരിക്കണം. കൂടാതെ, 2020-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഡെമോക്രാറ്റിക് പാർട്ടി അട്ടിമറിച്ചെന്ന ഗൂഢാലോചനാ സിദ്ധാന്തം ഉൾപ്പെടെയുള്ള, ഒക്‌ലഹോമയുടെ അമേരിക്കൻ ചരിത്ര നിലപാടുകളോട് അവർ യോജിക്കണം.
പുതിയ സർട്ടിഫിക്കേഷൻ പരീക്ഷ, ‘അമേരിക്ക ഫസ്റ്റ്’ സർട്ടിഫിക്കേഷൻ എന്ന് വിളിക്കപ്പെടുന്നത്, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന അധ്യാപകർ ഒക്‌ലഹോമയുടെ നിലപാടുകൾക്ക് വിരുദ്ധമായ കാര്യങ്ങൾ പഠിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണെന്ന് ഒക്‌ലഹോമ സ്കൂൾ സൂപ്രണ്ട് റയാൻ വാൾട്ടേഴ്‌സ് വ്യക്തമാക്കി.
രാജ്യത്തുടനീളമുള്ള അധ്യാപകരെ ആകർഷിക്കാൻ ഒക്‌ലഹോമ 50,000 ഡോളർ വരെ ബോണസ് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നിരുന്നാലും, ഈ പുതിയ പരീക്ഷയിലൂടെ സംസ്ഥാനത്തിന്റെ മൂല്യങ്ങളോട് യോജിക്കാത്ത അധ്യാപകരെ ഒഴിവാക്കുകയാണ് ലക്ഷ്യം. നിലവിൽ, ഈ പരീക്ഷ കാലിഫോർണിയ, ന്യൂയോർക്ക് സംസ്ഥാനങ്ങളിൽ നിന്നുള്ള അധ്യാപകർക്ക് മാത്രമാണ് ബാധകമാക്കുന്നത്.
പി പി ചെറിയാൻ