പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് സമാപനം. 130 ആം ഭരണഘടന ഭേദഗതി ബിൽ ഉൾപ്പെടെ മൂന്ന് സുപ്രധാന ബില്ലുകൾ ഇന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിക്കും. വോട്ടർ പട്ടിക ക്രമക്കേടും, മന്ത്രിമാരെ അയോഗ്യരാക്കുന്ന ബില്ലും ഉയർത്തി പ്രതിപക്ഷം ഇന്നും പ്രതിഷേധിക്കും. ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയെ അഭിനന്ദിച്ചുകൊണ്ടുള്ള പ്രത്യേക ചർച്ച ലോക്സഭയിൽ ഇന്നും നടക്കും.
ലോക്സഭയിൽ ഇന്നലെ ബില്ലുകൾ അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷത്തിന്റെ വലിയ പ്രതിഷേധമാണ് നടന്നത്. അഞ്ചു വർഷമോ അതിലധികമോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി മുപ്പത് ദിവസം തടവിൽ കഴിയേണ്ടി വരുന്ന മന്ത്രിമാരെ നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ ഭേദഗതി ബിൽ ആണ് അവതരിപ്പിച്ചത്.
ഭരണഘടനാ (130 ഭേദഗതി) ബിൽ, ഗവൺമെന്റ് ഓഫ് യൂണിയൻ ടെറിട്ടറീസ് (അമെൻഡ്‌മെന്റ്) ബിൽ 2025, ജമ്മു കശ്മീർ പുനഃസംഘടനാ (ഭേദഗതി) ബിൽ 2025 എന്നിവയാണ് കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെ ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ ലോക്‌സഭയിൽ അവതരിപ്പിച്ചത്. 130 ആം ഭരണഘടന ഭേദഗതി ബില്ലിലെ പ്രതിപക്ഷ പ്രതിഷേധങ്ങളെ തുടർന്ന് ബിൽ സംയുക്ത പാർലമെന്ററി സമിതിയ്ക്ക് വിടാൻ തീരുമാനിച്ചു. 31 അംഗ സംയുക്ത പാർലമെന്ററി സമിതി ബിൽ പരിഗണിക്കും. പാർലമെന്റിന്റെ അടുത്തസമ്മേനളനത്തിൽ ജെപിസി റിപ്പോർട്ട് സമർപ്പിക്കും.