ഭൂപതിവ് നിയമ ഭേദഗതി കൊണ്ടുവന്നത് ഇടത് സർക്കാരിൻ്റെ വിപ്ലവ കരമായ തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിൻ്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം കൂടി ഇതോടെ യാഥാർഥ്യമായി. മലയോര മേഖലയ്ക്ക് സന്തോഷം നൽകുന്ന കാര്യമാണ് ഇതിലൂടെ നടപ്പിലായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ മലയോര മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്തു. അവർക്ക് സന്തോഷം നൽകുന്ന കാര്യത്തിനാണ് ഇന്ന് മന്ത്രിസഭ അംഗീകാരം നൽകിയത്. ഭൂപ്രശ്നങ്ങൾ മലയോര ജനങ്ങളെ വല്ലാതെ വിഷമിക്കുന്ന കാര്യമായിരുന്നു. ഭേദഗതിക്ക് അംഗീകരം നൽകിയതയതോടെ എൽഡിഎഫ് സർക്കാരിൻ്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്‌ദാനമാണ് നടപ്പിലായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഭൂമി പതിച്ച് കിട്ടിയ പലരും അത് മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്തു. അത് ജനങ്ങൾക്ക് പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. ഈ ബുദ്ധിമുട്ട് പരിഹരിക്കാൻ പല മാർഗങ്ങൾ ആലോചിച്ചു.തുടർന്നാണ് ആറര പതിറ്റാണ്ടായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ഭൂപതിവ് നിയമ ഭേദഗതി പാസാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പതിച്ചു നൽകിയ ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ഭേദഗതി സഹായിക്കും. ജനാധിപത്യ പരമായാണ് ഭേദഗതി കൊണ്ടുവന്നത്. എല്ലാ വിഭാഗത്തിൽ പെട്ടവരോടും വിശദമായി ചർച്ച ചെയ്തു. വിപുലമായ ചർച്ചകൾക്ക് ശേഷമാണ് മന്ത്രിസഭാ യോഗം ഭൂപതിവ് ചട്ട ഭേദഗതി അംഗീകരിച്ചത്.നിയമസഭ ഐകകണ്ഠേനയാണ് ഭേദഗതി പാസാക്കിയതെന്നും മുഖ്യമന്ത്രി അറിയിച്ചു.
അംഗീകാരം നൽകിയ ചട്ടങ്ങൾ പ്രകാരം പതിച്ചുകിട്ടിയ ഭൂമിയിൽ ഇതുവരെയുണ്ടായ വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കും. കൃഷിക്കും ഗൃഹനിർമാണത്തിനുമായി പതിച്ചുനൽകിയ ഭൂമി ജീവിതോപാധി സംബന്ധിച്ച മറ്റ് കാര്യങ്ങൾക്കും വിനിയോഗിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ട് ചട്ടങ്ങൾ
1.പതിവ് ലഭിച്ച ഭൂമിയിൽ ഇതുവരെ ഉണ്ടായിട്ടുള്ള വക മാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുന്നു
2.കൃഷിക്കും ഭവന നിർമാണത്തിനുമായി നൽകിയ ഭൂമി ജീവനോപാധി ലക്ഷ്യമാക്കിയുള്ള വിനിയോഗത്തിന് അംഗീകരിക്കൽ
പട്ടയം വഴി സർക്കാർ ഭൂമി ലഭ്യമായ ആളുകൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാൻ ഈ ഭേദഗതി സഹായകരമാകും. കർഷക തൊഴിലാളി പുനരധിവാസ ചട്ടങ്ങൾ, റബ്ബർ, ഏലം, തേയില, കോഫി എന്നിവയ്ക്കുള്ള പതിവ് ചട്ടങ്ങൾ കേരള ലാൻഡ് അസൈൻമെൻ്റ് സ്പെഷ്യൽ റൂൾസ് മുതലായ ചട്ടങ്ങൾ പ്രകാരം പതിച്ചുകിട്ടിയ ഭൂമിയിലെ വകമാറ്റിയ വിനിയോഗം ക്രമീകരിക്കുമെന്നും പിണറായി വിജയൻ അറിയിച്ചു.
സർക്കാർ നൽകിയ പട്ടയ ഭൂമി ലഭിച്ച ജനങ്ങൾക്ക് അവരുടെ സ്വതന്ത്ര ഉപയോഗത്തിന് തടസം ഉണ്ടാകില്ല. കൈമാറ്റം വഴി ലഭിച്ച ഭൂമി വകമാറ്റി ഉപയോഗിക്കാൻ ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്യും. പട്ടയഭൂമി നിശ്ചിത സമയത്തിന് മുമ്പ് കൈമാറ്റം ചെയ്തുകിട്ടിയ ഉടമസ്ഥർക്ക് ന്യായവിലയുടെ നിശ്ചിത ശതമാനം ഫീസ് ഈടാക്കി ക്രമപ്പെടുത്തി നൽകും. അപേക്ഷകൾ കൈകാര്യം ചെയ്യാൻ ഓൺലൈൻ പോർട്ടൽ തയ്യാറാക്കും.
വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കാൻ ഒരു വർഷം സമയം അനുവദിച്ചു. ആവശ്യമെങ്കിൽ സമയം നീട്ടി നൽകും. വകമാറ്റിയുള്ള ഉപയോഗം ക്രമീകരിച്ച് നൽകാൻ ഒരു വർഷം സാവകാശം നൽകും. പതിവ് ലഭിച്ച ഭൂമി പട്ടയ വ്യവസ്ഥ ലംഘിച്ച് എത്ര ഭൂമി ഉപയോഗിച്ചോ അത് മാത്രമാണ് ക്രമീകരിക്കുക. ക്രമവിരുദ്ധമായ പ്രവർത്തനം പിന്നീട് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.