സമൂഹമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കിനെതിരെ നടന്ന ജെൻ സി പ്രതിഷേധം രാജ്യത്തെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാവുമോ എന്ന ആശങ്കയിലാണ് നേപ്പാൾ. പ്രതിഷേധങ്ങളൊഴിഞ്ഞ് രാജ്യം സാധാരണ നിലയിലേക്ക് മടങ്ങിയെത്തുമ്പോൾ വിനോദസഞ്ചാരികളെ നേപ്പാളിലേക്ക് ക്ഷണിക്കുകയാണ് ജനങ്ങൾ.
വിനോദസഞ്ചാര മേഖലയെ ആശ്രയിച്ചാണ് നേപ്പാളിൻ്റെ സമ്പദ് വ്യവസ്ഥ മുന്നോട്ട് പോകുന്നത്. രാജ്യത്തിന്റെ ജിഡിപിയുടെ ഏകദേശം എട്ട് ശതമാനം ടൂറിസം മേഖലയുടെ സംഭാവന ആണ്. അത് കൊണ്ട് തന്നെ ഈ പ്രതിസന്ധിഘട്ടത്തിൽ ആരും കൈവിടരുതെന്നും എല്ലാവരും സഹകരിക്കണമെന്നുമാണ് നേപ്പാളിലുള്ളവരുടെ അഭ്യർഥന. വിനോദസഞ്ചാരികളോട് നേപ്പാളിലേക്ക് വരാൻ അഭ്യർഥിച്ചുകൊണ്ടുള്ള പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്. നേപ്പാളിൽ സ്ഥിതിഗതികൾ സാധാരണ നിലയിലായി കഴിഞ്ഞു. രാജ്യം സുരക്ഷിതമാണ്. ഇവിടെ എത്തിയാൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല. ദയവായി ഞങ്ങളുടെ രാജ്യം സന്ദർശിക്കണം. എന്നിങ്ങനെ നേപ്പാളിലെ ജനങ്ങൾ ആവർത്തിച്ച് പറയുന്നു.
ന്യൂയോർക്ക് ടൈംസിന്റെ 2025ൽ സന്ദർശിക്കേണ്ട 52 സ്ഥലങ്ങളുടെ പട്ടികയിൽ നേപ്പാളും ഇടം നേടിയിരുന്നു. പട്ടികയിൽ ഒൻപതാം സ്ഥാനത്തായിരുന്നു ബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനി. യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ ലുംബിനി ഓരോ വർഷവും സന്ദർശിക്കുന്നത് ദശലക്ഷക്കണക്കിന് സഞ്ചാരികളാണ്. എന്നാൽ ജെൻ സി പ്രതിഷേധത്തിന് പിന്നാലെ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഇടിവുണ്ടായതായാണ് റിപ്പോർട്ട്.
സെപ്റ്റംബർ – ഡിസംബർ കാലമാണ് നേപ്പാളിലെ ടൂറിസം സീസൺ. കാഠ്മണ്ഡുവിലെ താമൽ പോലുള്ള ഇടങ്ങളിൽ വലിയ തിരക്കനുഭവപ്പെടേണ്ട സമയമാണ്. എന്നാൽ ഇവിടം എല്ലാം വിജനമാണിപ്പോൾ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 30 ശതമാനം കുറവുണ്ടായതായാണ് കണക്കുകൾ. ഹോട്ടലുകൾ, ട്രെക്കിംഗ് ഏജൻസികൾ, റെസ്റ്റോറന്റുകൾ എന്നീ മേഖലകളെ ഇത് പ്രതിസന്ധിയിലാക്കുന്നു. കാഠ്മണ്ഡുവിലടക്കം പലയിടങ്ങളിലും ഡിസ്കൗണ്ട് നിരക്കിലാണ് മുറികൾ വാടകയ്ക്ക് നൽകുന്നത്. പ്രതിഷേധം നടക്കുന്ന സമയങ്ങളിൽ മുൻകൂട്ടി റൂം ബുക്ക് ചെയ്തവരിൽ പലരും റദ്ദാക്കി. ഇത് വലിയ നഷ്ടമാണുണ്ടാക്കിയെന്ന് ഉടമകൾ പറയുന്നു. എങ്കിലും രാജ്യത്തെ സ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് നേപ്പാളിലെ ജനങ്ങൾ.