ഓപ്പറേഷൻ നുംഖോറിൽ പിടിച്ചെടുത്ത ദുൽഖർ സൽമാന്റെ വാഹനം കസ്റ്റംസ് വിട്ടുനൽകും. ബാങ്ക് ഗ്യാരണ്ടിയിലാണ് വിട്ട് നൽകുക. അന്വേഷണ പരിധിയിലുള്ള വാഹനമായതിനാൽ നിബന്ധനകൾ ഏർപ്പെടുത്തും. കസ്റ്റംസ് അഡീഷണൽ കമ്മീഷണറുടെയാണ് തീരുമാനം.
പിടിച്ചെടുത്ത ലാൻഡ് റോവർ ഡിഫൻഡർ തിരികെ വേണമെന്ന് ദുൽഖർ ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ദുൽഖറിൻ്റെ ലാൻ്റ് റോവർ ഡിസ്കവറി വിട്ടുനൽകുന്നത് പരിഗണിക്കണമെന്നായിരുന്നു കോടതി നിർദേശം. ഉപാധികളോടെയാണ് വാഹനം വിട്ടുനൽകണമെന്നാണ് ഹൈക്കോടതി നിർദേശിച്ചത്. നടൻ സമർപ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി ഇടപെടൽ.
ദുൽഖർ വാഹനം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസിനെ സമീപിച്ചിരുന്നു. കസ്റ്റംസിന് നൽകിയിട്ടുള്ള അപേക്ഷ പരിഗണിച്ച് മാത്രം വാഹനം വിട്ടുനൽകാനാണ് കോടതി നിർദേശിച്ചത്. കസ്റ്റംസ് വിശദമായ വാദം നേരത്തെ കോടതിയിൽ നടത്തിയിരുന്നു. നിയമവിരുദ്ധമായല്ല, കസ്റ്റംസ് ആക്ട് പ്രകാരമാണ് വാഹനം പിടിച്ചെടുത്തത് എന്നായിരുന്നു കസ്റ്റംസിൻ്റെ വാദം.
എന്നാൽ, കസ്റ്റംസിന് നേരെ കോടതി നിരവധി ചോദ്യങ്ങൾ നിരത്തി. നിരവധി വർഷങ്ങളായി ഉപയോഗിക്കുന്ന വാഹനമാണ്, ഏത് തരത്തിലാണ് വാഹനം പിടിച്ചെടുക്കാനുള്ള സാഹചര്യം, എന്തുകൊണ്ടാണ് ഇപ്പോൾ മാത്രം നടപടി എന്ന് തുടങ്ങിയ കാര്യങ്ങളായിരുന്നു കോടതി ചോദിച്ചത്.
ഭൂട്ടാനില്‍ നിന്നുള്ള ആഢംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഇന്നലെ ഓപ്പറേഷൻ നുംഖോർ എന്ന പേരിൽ രാജ്യ വ്യാപക പരിശോധന നടത്തിയത്. വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയിൽ 36 വാഹനങ്ങളാണ് പിടിച്ചെടുത്തത്. ഇവയെല്ലാം ഭൂട്ടാൻ വഴി വന്നത് ആണെന്ന് പ്രാഥമിക പരിശോധനയിൽ ബോധ്യപ്പെട്ടിട്ടുണ്ട്.