കെപിസിസി പുനഃസംഘടനയിൽ ജംബോ കമ്മിറ്റി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ കല്ലുകടി. മുൻ യൂത്ത് കോൺഗ്രസ് നേതാക്കളെ പരിഗണിച്ചില്ലെന്ന പരാതി ഉയരുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഷാഫി പറമ്പിലിന്റെ കമ്മിറ്റിയിൽ വൈസ് പ്രസിഡന്റ്മാരായിരുന്ന റിജിൽ മാങ്കുറ്റി, റിയാസ് മുക്കോളി, എൻ.എസ്. നുസൂർ, എസ്.എം. ബാലു എന്നിവരെ ഒഴിവാക്കി, കെ. എസ്. ശബരിനാഥനെ മാത്രം പരിഗണിച്ചെന്നാണ് പരാതി. മര്യാപുരം ശ്രീകുമാറിനെ ഒഴിവാക്കിയതിൽ കെ. മുരളീധരനും അതൃപ്തിയുണ്ട്.
പുനഃസംഘടനയിൽ നീരസം പരസ്യമാക്കി എഐസിസി വക്താവ് ഷമ മുഹമ്മദ് രംഗത്തെത്തിയിട്ടുണ്ട്. പരിഹാസ എഫ്ബി പോസ്റ്റിലൂടെയാണ് ഷമ നീരസം വ്യക്തമാക്കിയത്. ‘കഴിവ് ഒരു മാനദണ്ഡമാണോ’ എന്നായിരുന്നു പോസ്റ്റിൽ ഷമയുടെ ചോദ്യം.
കഴിഞ്ഞ ദിവസമാണ് എട്ട് ജനറൽ സെക്രട്ടറിമാരും, 13 വൈസ് പ്രസിഡൻ്റുമാരുമുൾപ്പെടെ കെപിസിസി പുനഃസംഘടന പട്ടിക പ്രസിദ്ധീകരിച്ചത്. ജനറൽ സെക്രട്ടറിമാരുടെ പട്ടികയിൽ സന്ദീപ് വാര്യരും, വൈസ് പ്രസിഡൻ്റുമാരുടെ പട്ടികയിൽ പാലോട് രവിയും ഇടംനേടിയിരുന്നു. നേരത്തെ കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന ഭൂരിഭാഗം പേരെയും നിലനിർത്തിക്കൊണ്ടുള്ള പട്ടികയാണ് പുറത്തുവിട്ടത്. 9 വനിതാ അംഗങ്ങൾ ആണ് ജനറൽ സെക്രട്ടറി പട്ടികയിൽ ഉള്ളത്. ഒരു വനിതയെ കൂടി ഉൾപ്പെടുത്തി 13 അംഗ വൈസ് പ്രസിഡണ്ട് മാരുടെ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നേരത്തെ വൈസ് പ്രസിഡൻ്റായിരുന്ന വി. പി. സജീന്ദ്രൻ, വി. ടി. ബൽറാം എന്നിവരെ പട്ടികയിൽ നിലനിർത്തിയിട്ടുണ്ട്. രമ്യ ഹരിദാസ് ആണ് വൈസ് പ്രസിഡൻ്റ് പട്ടികയിൽ ഉള്ള ഏക വനിത. ഐ ഗ്രൂപ്പുകൾക്ക് വേണ്ട പരിഗണന നൽകികൊണ്ടാണ് പുനഃ സംഘടനയെന്നാണ് പുറത്തുവരുന്ന വിവരം. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലും മാറ്റം വരുത്തിയിട്ടുണ്ട്. രാജ് മോഹൻ ഉണ്ണിത്താൻ വി. കെ. ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ് എന്നീ എംപിമാരെ കൂടി രാഷ്ട്രീയകാര്യ സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.