രാജ്യതലസ്ഥാനത്ത് വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ. ഈ വർഷം ദീപാവലി ആഘോഷങ്ങൾ കഴിഞ്ഞതോടെ വായു ഗുണനിലവാര സൂചിക കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ 328 നെ മറികടന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലായിരുന്നു. 2023 ൽ ഇത് 218 2022 ൽ 312 എന്നീ തോതിലായിരുന്നു കണക്കുകൾ.
സമീപപ്രദേശങ്ങളിൽ കാർഷികാവശിഷ്ടങ്ങളായ വൈക്കോൽ പോലുള്ളവ കത്തിക്കുന്നത് കുറഞ്ഞിട്ടും അന്തരീക്ഷം കലങ്ങിത്തന്നെ നിന്നു. മലിനീകരണം കുറയ്ക്കുന്നതിനായി ആഘോഷങ്ങളിൽ ഹരിത പടക്കങ്ങൾ ഉപയോഗിക്കണമെന്ന് ഈ മാസം 15ന് പുറപ്പെടുവിച്ച ഉത്തരവിൽ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. അതും പക്ഷെ കാര്യമായ ഗുണം ചെയ്തില്ല.
വായുഗുണനിലവാര സൂചിക മോശമായതിനെ തുടർന്ന് ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കുന്നത് പരിഗണനയിലാണ് ഒക്ടോബർ 24 നും 26 നും ഇടയിൽ കാലാവസ്ഥ മെച്ചപ്പെടുമെന്നാണ് സൂചനയെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ദീപാവലിക്ക് ശേഷം കൃത്രിമ മഴ പെയ്യിക്കുമെന്ന് നേരത്തെ പരിസ്ഥിതി മന്ത്രി വ്യക്തമാക്കിയിരുന്നു.
2025 ലെ ദീപാവലി സമീപകാലത്തെ ഏറ്റവും മോശം മലിനീകരണങ്ങളിൽ ഒന്നായിരുന്നു എന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ നാല് വർഷത്തെ ഡാറ്റ സൂചിപ്പിക്കുന്നത്. എപ്പോഴും സംഭവിക്കുന്നതുപോലെ പ്രതികൂല കാലാവസ്ഥ സ്ഥിതി കൂടുതൽ വഷളാക്കി. ഡൽഹിയിൽ വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ. ഉയർന്ന മലിനീകരണ തോതാണ് മിക്ക ഇടങ്ങളിലും രേഖപ്പെടുത്തിയത്.
ദീപാവലിക്ക് മുൻപ് വായു ഗുണനിലവാര സൂചിക 326 ആയിരുന്നെങ്കിൽ ഇന്ന് 345 ആയി ഉയർന്നു.അന്തരീക്ഷ മലിനീകരണ തോത് ഉയരുമെന്നാണ് വിലയിരുത്തൽ. പടക്കങ്ങൾ പുറപ്പെടുവിക്കുന്ന വിഷ പുകയുും കലർന്നതോടെ അന്തരീക്ഷ വായു ശ്വസിക്കാൻ കഴിയാത്ത തരത്തിൽ മലിനമായിരിക്കുന്ന സ്ഥിതിയാണ്.