ലൂവ്ര് മ്യൂസിയം കവർച്ചക്കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾ ഫ്രഞ്ച് പൗരനും ഒരാൾക്ക് ഫ്രഞ്ച്,അൾജീരിയൻ പൗരത്വവുമെന്ന് പ്രാദേശിക മാധ്യമങ്ങൾ. അൾജീരിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഒരാളെ പാരീസ്-ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിൽ നിന്നും മറ്റേ പ്രതിയെ പാരിസ് മേഖലയിൽ വെച്ചുമാണ് അറസ്റ്റ് ചെയ്തത്. ഇരുവരും 30 വയസിന് മുകളിൽ പ്രായമുള്ളവരാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഫ്രാൻസിലെ ഏറ്റവും ദരിദ്രമായ ചില പ്രദേശങ്ങൾ ഉൾപ്പെടുന്ന സീൻ-സെൻ്റ്-ഡെനിസ് പ്രാന്തപ്രദേശങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായ പ്രതികൾ രണ്ടുപേരും.
ഒക്ടോബർ 19ന് രാവിലെ മ്യൂസിയം തുറക്കുന്ന സമയത്ത് ക്രെയിൻ ഉപയോഗിച്ച് മുകളിലത്തെ നിലയിലെ ജനൽച്ചില്ല് തകർത്ത് അകത്തുകടന്നാണ് മോഷ്ടാക്കൾ അപ്പോളോ ഗാലറിയിൽ നിന്ന് ഏകദേശം 102 മില്യൺ ഡോളർ വിലമതിക്കുന്ന എട്ട് ആഭരണങ്ങൾ മോഷ്ടിച്ചു കടന്നു കളഞ്ഞത്. ഏകദേശം ഏഴ് മിനിറ്റിനുള്ളിലാണ് കൊള്ള നടത്തി മോഷ്ടാക്കൾ മോട്ടോർ സൈക്കിളുകളിൽ രക്ഷപ്പെട്ടത്.
ഫ്രഞ്ച് സാംസ്കാരിക മന്ത്രാലയം സ്ഥിരീകരിച്ചതനുസരിച്ച് എംപ്രസ് യൂജിനിയുടേതായിരുന്ന ഒരു ടിയാര ബ്രൂച്ച്, എംപ്രസ് മേരി ലൂയിസിൻ്റെ ഒരു മരതക മാല കമ്മലുകൾ, ക്വീൻ മേരി-അമേലിയുടെയും ക്വീൻ ഹോർട്ടൻസിന്റെയും ഉടമസ്ഥതയിലുള്ള നീലക്കല്ലിൻ്റെ സെറ്റിൽ നിന്നുള്ള ഒരു ടിയാര, മാല, ഒറ്റ കമ്മൽ, “റെലിക്വറി ബ്രൂച്ച്” എന്നറിയപ്പെടുന്ന ഒരു ബ്രൂച്ച് എന്നീ അമൂല്യ ആഭരങ്ങളാണ് മോഷണം പോയത്.


