തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി വിലയിരുത്താനുള്ള നിർണായക എൽഡിഎഫ് യോഗം ഇന്ന് ചേരും. എല്ലാ പാർട്ടികളും സ്വന്തം നിലയ്ക്ക് നടത്തിയ തെരഞ്ഞെടുപ്പ് അവലോകനമാണ് മുന്നണി ചർച്ച ചെയ്യുക. ഭരണവിരുദ്ധ വികാരം ഇല്ലെന്നും ശബരിമല സ്വർണ്ണകൊള്ള കാര്യമായി തിരിച്ചടി ആയിട്ടില്ലെന്നും സിപിഐഎം വിലയിരുത്തിയപ്പോൾ ഘടകകക്ഷികൾക്ക് ആ നിലപാടല്ല. മുന്നണി യോഗത്തിൽ എന്ത് നിഗമനത്തിലേക്ക് എത്തും എന്നതാണ് പ്രധാനം.
അതേസമയം നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി ഇഴകീറി പരിശോധിച്ച് കൂടുതൽ വിവാദങ്ങളിലേക്ക് പോകേണ്ടെന്ന് സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികൾ തീരുമാനിച്ചിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളും മുന്നണി ചർച്ച ചെയ്യും. ഇന്നലെ ആരംഭിച്ച സിപിഐ നേതൃയോഗവും ഇടതുമുന്നണി ചർച്ചയ്ക്ക് ശേഷം ഇന്നും തുടരും.
അതേസമയം, സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ലെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 110 സീറ്റ് നേടുമെന്നും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. എൽഡിഎഫിന് ഒരു ‘കോലു’വിന്റെയും സ്ട്രാറ്റജിയില്ലെന്നും ജനങ്ങളുടെ വിശ്വാസമാണ് വലുതെന്നും കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സുനിൽ കനഗോലുവിന്റെ സാന്നിധ്യം സൂചിപ്പിച്ച് റിയാസ് പറഞ്ഞു.



