അഫ്ഗാനിസ്ഥാനുമായുള്ള തുറന്ന സംഘർഷങ്ങളിലേക്ക് പാകിസ്ഥാനെ കൊണ്ടെത്തിച്ച യുഎസ് സർക്കാരിൻ്റെ ഇടപെടലുകളെ പരസ്യമായി വിമർശിച്ച് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. യുഎസ്-അഫ്ഗാനിസ്ഥാൻ യുദ്ധത്തിൽ ഇടപെട്ട പാകിസ്ഥാൻ്റെ മുൻ ഭരണാധികാരികളുടെ നിലപാടുകളെയും അവർ ഭീകരവാദ വിഷയങ്ങളിൽ സ്വീകരിച്ച നിലപാടിനെയും ഖവാജ ആസിഫ് പാർലമെൻ്റിൽ തുറന്നെതിർത്തു.
1999ന് ശേഷം യുഎസുമായി പാക് സർക്കാർ നടത്തിയ സഹകരണം വിനാശകരമായിരുന്നു എന്നും, കാര്യം കഴിഞ്ഞപ്പോൾ യുഎസ് ഞങ്ങളെ ടോയ്‌ലറ്റ് പേപ്പർ പോലെ വലിച്ചെറിഞ്ഞെന്നും ഖവാജ പാകിസ്ഥാൻ പാർലമെൻ്റ് യോഗത്തിൽ തുറന്നടിച്ചു. “1999ന് ശേഷം, പ്രത്യേകിച്ച് 2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണങ്ങളെ തുടർന്ന് യുഎസുമായി വീണ്ടും സഖ്യം ചേർന്നത് പിന്നീട് വിനാശകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. പാകിസ്ഥാനോട് ഒരു ടോയ്‌ലറ്റ് പേപ്പറിനേക്കാൾ മോശമായാണ് യുഎസ് പെരുമാറിയത്. അഫ്ഗാനിസ്ഥാനെതിരായ യുദ്ധത്തിൽ സ്വന്തം ആവശ്യത്തിനായി യുഎസ് പാകിസ്ഥാനെ ഉപയോഗിക്കുകയും ആവശ്യം കഴിഞ്ഞപ്പോൾ നിഷ്ക്കരുണം വലിച്ചെറിയുകയും ചെയ്തു,” അദ്ദേഹം പറഞ്ഞു.
ഭീകരവാദവുമായി രാജ്യത്തിനുള്ള ബന്ധം മറച്ചുവച്ച് പാകിസ്ഥാൻ്റെ മുൻ ഭരണാധികാരികൾ നിരന്തരം തെറ്റുകൾ ആവർത്തിച്ചെന്നും പാക് പ്രതിരോധ മന്ത്രി തുറന്നടിച്ചു. അഫ്ഗാനിസ്ഥാനിൽ നടന്ന രണ്ട് യുദ്ധങ്ങളിലും പാകിസ്ഥാന് പങ്കുണ്ടായിരുന്നത് രാഷ്ട്രീയപരമായി തെറ്റായിരുന്നു. പാകിസ്ഥാനിൽ ഇന്ന് നിലനിൽക്കുന്ന ഭീകരവാദ പ്രവർത്തനങ്ങൾ മുൻ ഭരണാധികാരികൾ ചെയ്ത തെറ്റുകളുടെ തിരിച്ചടികളാണെന്നും അദ്ദേഹം സമ്മതിച്ചു.
താലിബാനെതിരെ പാകിസ്ഥാനെ തിരിച്ച ശേഷം യുഎസ് പിന്മാറിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അടിക്കടി വർധിച്ചതായും ഖവാജ ആസിഫ് ചൂണ്ടിക്കാട്ടി. ഇതോടെ അതിർത്തിയിലെ ദീർഘകാല സംഘർഷം, ഭീകരവാദം, സാമ്പത്തിക പ്രയാസങ്ങൾ എന്നിവയാൽ രാജ്യം വലഞ്ഞെന്നും അദ്ദേഹം പാർലമെൻ്റിൽ വിശദീകരിച്ചു. അഫ്ഗാനിസ്ഥാനിലെ സംഘർഷങ്ങളിൽ പാകിസ്ഥാൻ ഇടപെടുന്നത് മതപരമായ ബാധ്യത മൂലമാണെന്ന സർക്കാർ വിശദീകരങ്ങളെയും ആസിഫ് തള്ളിക്കളഞ്ഞു. ജിഹാദിനെന്ന പേരിൽ പാകിസ്ഥാനികളെ അയച്ചത് പിന്നീട് ഭാവിയിൽ തെറ്റായ പ്രതീതി സൃഷ്ടിച്ചെന്നും രാജ്യത്തിന് കനത്ത നഷ്ടം വരുത്തിയെന്നും പാക് പ്രതിരോധമന്ത്രി പറഞ്ഞു.
മുൻ സൈനിക മേധാവിമാരായിരുന്ന പർവേസ് മുഷറഫും സിയാ ഉൾ ഹഖും അഫ്ഗാനിസ്ഥാനിലെ യുദ്ധത്തിൽ പങ്കുചേർന്നത് ഇസ്ലാമിനെ സംരക്ഷിക്കാനായിരുന്നില്ല, പകരം ആഗോള ശക്തിയെ പ്രീതിപ്പെടുത്താനായിരുന്നെന്നും അദ്ദേഹം വിമർശിച്ചു.
“ഈ സർക്കാർ പാകിസ്ഥാൻ്റെ മുൻകാല ചരിത്രത്തെ നിഷേധിക്കുന്നു. രാജ്യത്തിന് സംഭവിച്ച തെറ്റുകൾ അംഗീകരിക്കുന്നില്ല. ആ തെറ്റുകൾ തിരിച്ചറിയാനാകാത്ത തരത്തിലുള്ളതാണ്. മുൻകാല സ്വേച്ഛാധിപതികൾ ചെയ്ത തെറ്റുകളുടെ ഭാഗമായുള്ള തിരിച്ചടിയാണ് ഇപ്പോൾ രാജ്യം നേരിടുന്ന തീവ്രവാദ പ്രവർത്തനങ്ങൾ. പാകിസ്ഥാന് ഉണ്ടായ നഷ്ടങ്ങൾ ഒരിക്കലും നികത്താനാവില്ല. ഈ യുദ്ധങ്ങളെ ന്യായീകരിക്കുന്നതിനായി പാകിസ്ഥാൻ്റെ വിദ്യാഭ്യാസ സമ്പ്രദായം പോലും പുനർനിർമിക്കപ്പെട്ടു. രാജ്യത്ത് ഇന്നും നിലനിൽക്കുന്ന പ്രത്യയശാസ്ത്രപരമായ മാറ്റങ്ങളിൽ അവ ഉൾച്ചേർന്നിട്ടുണ്ട്,” പാക് പ്രതിരോധ മന്ത്രി വിമർശിച്ചു.



