ആന്ത്രോപിക് സേഫ്ഗാർഡ്സ് റിസർച്ച് ടീമിൻ്റെ മേധാവി മൃണാങ്ക് ശർമ്മ രാജിവച്ചു. ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ച എക്സ് പോസ്റ്റിലൂടെയാണ് മൃണാങ്ക് തൻ്റെ രാജി പ്രഖ്യാപിച്ചത്. റിൽക്കെ, വില്യം സ്റ്റാഫോർഡ് തുടങ്ങിയ കവികളെ ഉദ്ധരിച്ചുകൊണ്ടുള്ളതായിരുന്നു പോസ്റ്റ്. AI സുരക്ഷയിലുണ്ടായ വിട്ടുവീഴ്ചയായിരിക്കാം മൃണാങ്കിൻ്റെ രാജിയ്ക്ക് പിന്നിലെന്നാണ് വിവരം.
ഉൽപ്പാദനക്ഷമതയും കോഡിംഗ് പ്രകടനവും വർധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത നവീകരിച്ച മോഡലായ ക്ലോഡ് ഓപസ് 4.6 ആന്ത്രോപിക് പുറത്തിറക്കിയതിന് ദിവസങ്ങൾക്ക് ശേഷമാണ് മൃണാങ്കിൻ്റെ രാജി. ആന്ത്രോപിക്കിന് 350 ബില്യൺ ഡോളർ മൂല്യം വരുന്ന ഒരു പുതിയ റൗണ്ട് ഫണ്ടിംഗ് സമാഹരിക്കുന്നതിനുള്ള ചർച്ചകളും AI കമ്പനി നടത്തിവരുന്നതിനിടെയാണ് മൃണാങ്കിൻ്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനം.
മൂവ് ഓൺ ആകേണ്ട സമയമാണിതെന്ന് തനിക്ക് വ്യക്തമായെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുള്ള മൃണാങ്ക് ലോകം അപകടത്തിലാണെന്നും വ്യക്തമാക്കുന്നു. എഐ മാത്രമല്ല പ്രതിസന്ധികളുടെ ഒരു നീണ്ട നിര തന്നെ ഇതിന് കാരണമാകുമെന്നും കത്തിലുണ്ട്. ലോകത്തെ സ്വാധീനിക്കാനുള്ള നമ്മുടെ കഴിവിനനുസരിച്ച് നമ്മുടെ ജ്ഞാനവും വളരേണ്ട രീതിയിലേക്ക് നാം അടുക്കുന്നില്ലെങ്കിൽ അതിൻ്റെ അനന്തരഫലങ്ങൾ നാം നേരിടേണ്ടി വരുമെന്നും കത്തിൽ പറയുന്നു. നിരന്തര സമ്മർദം മൂലം പ്രധാനപ്പെട്ട മൂല്യങ്ങൾ മാറ്റിവെക്കേണ്ടി വരുന്നതാണ് രാജിക്ക് കാരണമായതെന്ന സൂചനയും മൃണാങ്ക് നൽകുന്നുണ്ട്.
AI എങ്ങനെ നമ്മുടെ മനുഷ്യത്വത്തെ വളച്ചൊടിക്കുന്നു എന്ന് മനസിലാക്കുകയായിരുന്നു തൻ്റെ അവസാന പ്രൊജക്റ്റുകളിൽ ഒന്നെന്ന മൃണാങ്കിൻ്റെ പോസ്റ്റിലെ വിവരത്തിൽ നിന്നും ആന്ത്രോപികിൻ്റെ പുതിയ മോഡലിൻ്റെ സുരക്ഷയിലുണ്ടായ വിട്ടുവീഴ്ചയായിരിക്കാം രാജിയ്ക്ക് കാരണമായിട്ടുണ്ടാവുമെന്ന അനുമാനത്തിലാണ് ഓൺലൈൻ ഉപയോക്താക്കൾ.
മിക്ക സ്ഥാപക ടെക്കികളും വിൽപ്പനയിലും വരുമാനത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് അപകട സൂചനകളെ അവഗണിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഇത് നിക്ഷേപകരുടെ സമ്മർദ്ദം മൂലമാകാമെന്നുമാണ് ഉപയോക്താക്കൾ ഇതിനോട് പ്രതികരിച്ചിരിക്കുന്നത്.
മൃണാങ്കിന് മുമ്പേ ഗവേഷണ വികസന മേഖലയിൽ പ്രവർത്തിച്ചിരുന്ന ഹർഷ് മേത്തയും പ്രമുഖ AI ശാസ്ത്രജ്ഞനുമായ ബെഹ്നാം നെയ്ഷാബൂറും കഴിഞ്ഞ ആഴ്ച ആന്ത്രോപികിൽ നിന്നും രാജിവെച്ചിരുന്നു.



