മൊജ്തബ ഖമനേയിയെ ഇറാൻ്റെ പരമോന്നത നേതാവായി തെരഞ്ഞെടുത്തതിൽ പ്രതികരിക്കാതെ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. എന്ത് സംഭവിക്കുമെന്ന് കാണാം എന്നു മാത്രമായിരുന്നു വാർത്തയോട് ട്രംപിൻ്റെ മറുപടി. ഇസ്രയേലി മാധ്യമമായ ടൈംസ് ഓഫ് ഇസ്രയേലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. ഖമനേയിയുടെ പിൻഗാമികളായി ആരു വന്നാലും അവരെ ലക്ഷ്യമിടുമെന്ന് കഴിഞ്ഞ ദിവസം ഇസ്രയേലും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനിലെ 88 അംഗ അസംബ്ലി ഓഫ് എക്സ്പെർട്ട്സ് ഖമനേയിയുടെ പുത്രനായ മൊജ്തബയെ ഇറാൻ്റെ പരമോന്നത് നേതാവായി തെരഞ്ഞെടുത്തത്.
ഇസ്രയേലും യുഎസും ചേർന്ന് ഇറാന് നേരെ നടത്തുന്ന ആക്രമണം എപ്പോൾ അവസാനിപ്പിക്കണമെന്ന് താനും നെതന്യാഹുവും ചേർന്ന് തീരുമാനിക്കുമെന്നും ട്രംപ് വ്യക്തമാക്കി. എല്ലാം പരിഗണിച്ച്, ശരിയായ സമയത്ത് തീരുമാനമെടുക്കുമെന്നും ട്രംപ് ഇസ്രയേലി മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
അതേസമയം, ഇറാൻ തിരിച്ചടി തുടരുന്ന സാഹചര്യത്തിൽ ബഹ്റൈനിൽ 32 പേർക്ക് പരിക്കേറ്റു. കുട്ടികളുള്‍പ്പടെ സാധാരണക്കാർക്കാണ് ഡ്രോണാക്രമണത്തിൽ പരിക്കേറ്റത്. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. മനാമയ്ക്ക് സമീപം സിത്ര ദ്വീപിലാണ് ഡ്രോണാക്രമണമുണ്ടായത്. ബഹ്റൈനിൽ ഇതിനെ തുടർന്ന് മുന്നറിയിപ്പ് സൈറണുകളും മുഴങ്ങുന്നുണ്ട്. ഇറാൻ്റെ ആക്രമണത്തിൽ ഇസ്രയേലിലും 13 പേർ മരിച്ചു. 1929 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മാർച്ച് ഒന്നിന് സൗദിയിൽ വെച്ച് ഒരു അമേരിക്കൻ സൈനികനും കൊല്ലപ്പെട്ടിരുന്നു.



