നിയമസഭാ തിരഞ്ഞെടുപ്പിന്റെ മത്സരചിത്രം തെളിയാൻ ഒരു ദിവസം കൂടി. നാമനിർദേശ പത്രികകൾ പിൻവലിക്കാൻ നാളെവരെയാണ് സമയം. വിവാദപരാമർശങ്ങൾക്കും വാക്പോരിനുമിടയിൽ പ്രചാരണം കൊഴുക്കുന്നു. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്നലെയോടെ പൂർത്തിയായി. 1748 പത്രികകളാണ് അംഗീകരിച്ചത്. 337 പത്രികകൾ തള്ളിയപ്പോൾ രണ്ടു നാമനിർദേശ പത്രികകൾ പിൻവലിച്ചു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെയും പത്രികകൾ എതിർകക്ഷികളുടെ പരാതിയിൽ വിവാദത്തിൽപ്പെട്ടങ്കിലും കമ്മീഷൻ അവയും അംഗീകരിച്ചിട്ടുണ്ട്. എന്നാൽ കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാന്റെ ഒരു സെറ്റ് പത്രിക തള്ളിയപ്പോൾ വർഗീയ പരാമർശങ്ങൾ നിരന്തരം നടത്തിയ ഗുരുവായൂരിലെ എൻഡി എ സ്ഥാനാർഥി ബി ഗോപാലകൃഷ്ണന്റെ പത്രിക സ്വീകരിച്ചു. 26 നാണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിനം. ഇതുകൂടി കഴിയുന്നതോടെ ആയിരിക്കും സംസ്ഥാനത്തെ തിരഞ്ഞെടുപ്പിന്റെ പൂർണ്ണചിത്രം തെളിയുക.
അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. കോഴിക്കോട്ടെ പൊതുസമ്മേളനത്തിൽ യുഡിഎഫ് വാഗ്ദാനങ്ങൾ ഉൾപ്പെടുത്തി ഗ്യാരണ്ടി കാർഡ് പുറത്തിറക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് പാലക്കാട് പ്രചാരണത്തിന് ഇറങ്ങും. ഒറ്റപ്പാലത്തെ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.



