കേരളത്തെ സംരക്ഷിക്കാൻ ഒരു രക്ഷിതാവിനെ പോലെ മുഖ്യമന്ത്രിയും സർക്കാരും പ്രവർത്തിച്ചുവെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. ജനക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഡീൽ ആരോപണം ഉയർത്തുന്നത്. വയനാട് പുനരധിവാസം, പ്രതിപക്ഷ നേതാവ് അടക്കമുള്ള കോൺഗ്രസുകാർ ജനങ്ങളെ പറഞ്ഞു പറ്റിക്കുന്നുവെന്നും എം എ ബേബി വിമർശിച്ചു.
വാഗ്ദാനങ്ങൾ ജലരേഖയായി മാറി. വീട് നിർമ്മാണം തുടങ്ങിയെന്നാണ് പ്രതിപക്ഷ നേതാവ് കള്ളം പറഞ്ഞത്. ബിജെപിയെ പോലെയാണ് കോൺഗ്രസ് എന്ന് സിപിഐഎം പറയില്ല. പക്ഷേ ബിജെപിയിലേക്ക് ഒരുപാട് പേരെ സംഭാവന ചെയ്യുന്ന പാർട്ടിയാണ് കോൺഗ്രസ്.
കോൺഗ്രസും ബിജെപിയും പുറത്തിറക്കുന്നത് പ്രകടന പത്രികയല്ല. അത് പ്രചരണ പ്രത്രികയാണ്. ഇടതുപക്ഷത്തിന് അത് പ്രവർത്തന പത്രികയാണ്. എല്ലാ വർഗീയതയും ഭീഷണിയാണ്. എന്നാൽ ആർഎസിഎസിനെയും RSS മാതൃകയിലുള്ള ന്യൂനപക്ഷ സംഘടനകളെയും താരതമ്യപ്പെടുത്താനാകില്ലെന്നും എം എ ബേബി വ്യക്തമാക്കി.
ഇസ്ലാമിക രാഷ്ട്ര വാദം ഉന്നയിക്കുന്ന ജമാഅത്തെ ഇസ്ലാമിയും യുഡിഎഫും തമ്മിലുള്ള ബന്ധത്തിൽ ചർച്ച നടക്കുന്നില്ല. മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർത്ഥിയെ പിൻവലിച്ചത് യുഡിഎഫിൻ്റെ ആവശ്യം അനുസരിച്ചാണ്.
പ്രകടന പതിക ബഫർസോൺ തിരുത്ത്, ജനങ്ങൾക്ക് ചില ആശങ്കകൾ ഉണ്ടാകാൻ സാധ്യത ഉണ്ടായിരുന്നു. അതിനാലാണ് തിരുത്തൽ വരുത്തിയത്. ഏറ്റവും വലിയ ശത്രു ഫാസിസ്റ്റ് നിലപാട് സ്വീകരിക്കുന്ന ആർഎസ്എസ് ആണ്. നേമത്ത് വോട്ട് നൽകുമെന്ന് പറഞ്ഞ വായ പൊത്തി പിടിക്കാനാകില്ല. ബിജെപി ജയിക്കാതിരിക്കാനാണ് എസ്ഡിപിഐ നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


