പശ്ചിമബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പിനിടെ സംഘർഷം. വോട്ടെടുപ്പ് ആരംഭിച്ച് ആദ്യമണിക്കൂറിനുള്ളിൽ ചാപ്ര, ശാന്തിപൂർ, നിമിറ്റാല ബംങ്കൂർ എന്നിവിടങ്ങളിൽ നേരിയ തോതിൽ സംഘർഷം ഉണ്ടായി. ബിജെപിയും, തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.
ചാപ്ര നിയമസഭാ മണ്ഡലത്തിന് കീഴിലുള്ള ഹത്ര പഞ്ചായത്തിലെ ബൂത്ത് നമ്പർ 52 ലെ ബിജെപി പോളിങ് ഏജൻ്റ് മൊഷറഫ് മിറിനെ ഒരു സംഘം അക്രമികൾ ഇരുമ്പ് വടികളും തോക്കും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ പോലീസ് ഇയാളെ രക്ഷപ്പെടുത്തി ചാപ്ര റൂറൽ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ തലയ്ക്ക് പരിക്കേറ്റതായാണ് വിവരം.ബങ്കൂരിൽ ബിജെപി ഓഫീസിന് തീയിട്ടതായും വിവരമുണ്ട്.
ഡോൺ ബോസ്കോ ലിലുവ സഹൻലാൽ സ്കൂളിലെ പോളിംഗ് ബൂത്തിൽ വോട്ടെടുപ്പ് തടസ്സപ്പെട്ടതിനെ തുടർന്ന് ബാലി നിയമസഭാ മണ്ഡലത്തിൽ സംഘർഷം ഉണ്ടായി. തുടർന്ന് പൊലീസും വോട്ടർമാരും തമ്മിൽ ഏറ്റുമുട്ടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കേന്ദ്രസേന അറസ്റ്റ് ചെയ്ത് നീക്കി.



