റിപ്പബ്ലിക് ദിന ആശംസ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. നമ്മുടെ ഭരണഘടന ലോകത്തിലെ ഏറ്റവും മികച്ച ജനാധിപത്യം വിഭാവന ചെയ്യുന്നതാണെന്ന് രാഷ്ട്രപതി പറഞ്ഞു. റിപ്പബ്ലിക് ദിന സന്ദേശത്തിൽ സൈന്യത്തെയും പോലീസ് സേനകളെയും രാഷ്ട്രപതി അഭിനന്ദിച്ചു. ഇന്ന് രാജ്യം വോട്ടർ ദിനം ആഘോഷിക്കുന്നു. തിരഞ്ഞെടുപ്പിൽ വനിതകളുടെ പങ്കാളിത്തം രാജ്യ പുരോഗതിക്ക് ആവശ്യമാണെന്ന് രാഷ്ട്രപതി പറഞ്ഞു.
ലോക ചരിത്രത്തിലെ ഏറ്റവും വലിയ റിപ്പബ്ലിക്കിന്റെ അടിസ്ഥാന രേഖയാണ് ഇന്ത്യൻ ഭരണഘടനയെന്നും നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങൾ അതിൽ പ്രതിഷ്ഠിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. ഭരണഘടനാ വ്യവസ്ഥകളിലൂടെ ദേശീയതയുടെ ആത്മാവിനും രാജ്യത്തിന്റെ ഐക്യത്തിനും ഭരണഘടനാ ശിൽപികൾ ശക്തമായ അടിത്തറ നൽകിയിട്ടുണ്ടെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.“നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ശക്തി 1947 ഓഗസ്റ്റ് 15-ന് നമ്മുടെ രാജ്യത്തിന്റെ നില മാറ്റി. ഇന്ത്യ സ്വതന്ത്രമായി. നമ്മുടെ സ്വന്തം ദേശീയ വിധിയുടെ ശിൽപികളായി നാം മാറി. 1950 ജനുവരി 26 മുതൽ, നമ്മുടെ റിപ്പബ്ലിക്കിനെ നമ്മുടെ ഭരണഘടനാ ആദർശങ്ങളിലേക്ക് മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുകയാണ്,”മുർമു പറഞ്ഞു.സ്ത്രീകൾ രാജ്യപുരോഗതിയുടെ എല്ലാ തലങ്ങളിലും പങ്കാളിത്തം വഹിക്കുന്നു. ഐസിസി വുമൺ ക്രിക്കറ്റ് ലോകകപ്പും ബ്ലൈൻഡ് ലോകകപ്പും നേടിയ താരങ്ങളെ രാഷ്ട്രപതി അഭിനന്ദിച്ചു. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും എന്ന ശ്രീനാരായണഗുരു ദർശനങ്ങളെ രാഷ്ട്രപതി പരാമർശിച്ചു. “കഴിഞ്ഞ വർഷം മുതൽ നമ്മുടെ ദേശീയ ഗീതം ‘വന്ദേമാതരം’ രചിച്ചതിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ആഘോഷങ്ങളും നടത്തിവരുന്നു. മഹാകവി സുബ്രഹ്മണ്യ ഭാരതി, വന്ദേമാതരം പരിഭാഷചെയ്ത് കൂടുതൽ ജനകീയമാക്കി” രാഷ്ട്രപതി പറഞ്ഞു.



