കേരള സർക്കാരിൻ്റെ ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരത്തിൻ്റെ ഭാഗമായി നടക്കുന്നത് വൻ ധൂർത്ത് എന്ന് ആക്ഷേപം. ഏഴുദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ രണ്ട് ക്വിസ് മാസ്റ്റർമാർക്ക് നൽകുന്ന ഓണറേറിയം മാത്രം അഞ്ച് ലക്ഷത്തി എൺപതിനായിരം രൂപ. 67 ലക്ഷം രൂപയാണ് പരിപാടിയുടെ ആകെ ചെലവ് വരുന്നത്. ചെലവുകൾക്ക് അനുമതി നൽകിയുള്ള ഉത്തരവ് ന്യൂസ് മലയാളത്തിന് ലഭിച്ചു.
സംസ്ഥാനത്തെ 14 ജില്ലകളിലെയും സ്കൂൾ, കോളേജ് തലങ്ങളിലാണ് സിഎം ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. 7 ജില്ലകളുടെ ചുമതല ഒരു ക്വിസ് മാസ്റ്റർക്കാണ് ഉള്ളത്. ഒരു ജില്ലയിൽ നാൽപ്പതിനായിരം രൂപ വിനിയോഗിക്കാനുള്ള അനുമതി നൽകിയതോടെ ഒരു ക്വിസ് മാസ്റ്റർക്ക് ലഭിക്കാൻ പോകുന്നത് 2 ലക്ഷത്തിഎൺപതിനായിരം രൂപയാണ്. ആകെ 5 ലക്ഷത്തി അറുപതിനായിരം രൂപയാണ് ക്വിസ് മാസ്റ്റർമാർക്ക് ഓണറേറിയമായി ലഭിക്കാൻ പോകുന്നത്. സർക്കാർ ശമ്പളത്തിനു പുറമേ ഇത്രയും ഭീമമായ തുക എന്തിന് നൽകുന്നു എന്നാണ് ഉയരുന്ന ചോദ്യം. ക്വിസ് മത്സരത്തിൻ്റെ ഫൈനൽ സംഘടിപ്പിക്കുന്നതിന് 50,000 രൂപയും ഓണറേറിയമായി ലഭിക്കും.
സർക്കാർ ജീവനക്കാർ മറ്റ് ഓണറേറിയങ്ങൾ സ്വീകരിക്കാൻ പാടില്ലെന്ന സർവീസ് ചട്ടലംഘനം മറികടന്നാണ് ഉത്തരവെന്നും ആരോപണമുണ്ട്. സർക്കാരിൻ്റെ പ്രത്യേക ഉത്തരവുകൾ ഒന്നും ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് പ്രോഗ്രാമുമായി ബന്ധപ്പെട്ട് ഓണറേറിയം കൈപ്പറ്റുന്നതിന് ഉണ്ടായിട്ടില്ല. അര ലക്ഷത്തിലധികം രൂപ സർക്കാർ ശമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥർ തന്നെയാണ് ക്വിസ് മാസ്റ്റർമാർ.
ചോദ്യങ്ങൾ തയ്യാറാക്കുന്നതിന് സ്കൂൾ- കോളേജ് തലങ്ങളിൽ മൂന്നര ലക്ഷം രൂപ വീതം 7 ലക്ഷം രൂപയും ചെലവ് വരും. ജില്ലാതല ക്വിസ് മത്സരങ്ങൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ഫെബ്രുവരി 18നാണ് പരിപാടിയുടെ ഗ്രാൻഡ്ഫിനാലെ. മുഖ്യമന്ത്രി പിണറായി വിജയനും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും പരിപാടിയിൽ പങ്കെടുക്കും.



