നെൽ കർഷകർക്ക് പ്രോത്സാഹന ബോണസ് നൽകുന്നത് തുടരുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. ബോണസ് നിർത്തലാക്കണമെന്ന കേന്ദ്ര ഉത്തരവ് കേരളത്തിന് അംഗീകരിക്കാൻ കഴിയില്ല. കൃഷി സംസ്ഥാന വിഷയം ആണെന്നും പി. പ്രസാദ് പറഞ്ഞു. ന്യൂസ് മലയാളം ലീഡേഴ്സ് മോണിങ്ങിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
“കൃഷി എന്നത് സംസ്ഥാന വിഷയമാണ്. കേരളത്തിൽ ആവശ്യമായ നെല്ല് ഉൽപ്പാദിപ്പിക്കുന്നില്ല. എന്നാലും അതിനുള്ള ശ്രമങ്ങൾ പരമാവധി നടത്തുന്നുണ്ട്. അഖിലേന്ത്യ ശരാശരിയേക്കാൾ നെല്ല് ഉൽപ്പാദനത്തിൽ വർധന ഉണ്ടായിട്ടുണ്ട്. കേരളത്തിൻ്റെ പാട ശേഖരം തന്നെ കണ്ടാൽ അറിയാം, പല സ്ഥലങ്ങളും ജലസമ്പന്നമാണെന്ന്. “, മന്ത്രി പറഞ്ഞു.
ഒന്നും മനസിലാകാതെയാണ് കേന്ദ്രം നെല്ല് ഉൽപ്പാദിപ്പിക്കുന്നത് ജല ലഭ്യത കുറയ്ക്കുമെന്ന് പറയുന്നത്. വലിയ ഒരു പദ്ധതിയുടെ ഭാഗമായിട്ടുള്ള നീക്കമാണിത്. 1300 കോടി കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിലെ നെൽക്കർഷകർക്ക് ആർക്കും കുടിശികയില്ല. നെല്ല് സംഭരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ സമിതിയെ നിയോഗിച്ചു. സമിതിയുടെ റിപ്പോർട്ട് ഘട്ടം ഘട്ടമായി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
സഹകരണ സ്ഥാപനങ്ങൾ വഴി നെല്ല് സംഭരിക്കും. കർഷകർക്ക് തുക വൈകാതെ നൽകാനുള്ള നടപടികളും സ്വീകരിച്ചുണ്ട്.24 മണിക്കൂറിനകം പണം കിട്ടണമെന്നാണ് കർഷകരുടെ ആഗ്രഹം. നെല്ല് സംഭരിച്ചാൽ അപ്പോൾ തന്നെ പണം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും പി. പ്രസാദ് അറിയിച്ചു.
ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ ശക്തമായ പ്രതിഷേധം ഉയർന്ന് വരണം. രാജ്യം പിന്തുടരുന്ന രീതികൾക്ക് വിരുദ്ധമായ കരാറിലാണ് ഒപ്പുവച്ചിരിക്കുന്നത്. ജനാധിപത്യത്തെയും ഭരണസംവിധാനങ്ങളെയും കേന്ദ്രം ഇരുട്ടിൽ നിർത്തുകയാണ് ചെയ്യുന്നത്. കരാറിൽ ഒപ്പിടേണ്ടി വന്ന അവസ്ഥ വിശദീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.



