ബെംഗളൂരു സ്വദേശി സൂരജ് ലാമയുടെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ ഹൈക്കോടതി ഉത്തരവ്. ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണത്തിന് നേതൃത്വം നല്‍കണമെന്ന് കോടതി നിർദേശം നൽകി. അന്വേഷണം പൂർത്തിയാക്കാൻ മൂന്നാഴ്ച സമയം അനുവദിച്ചു. കുടുംബത്തിന് നീതി ലഭ്യമാക്കുമെന്നും കോടതി ഉറപ്പുനൽകി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം അവ്യക്തമാണ്. കളമശേരിയിലെ ആളൊഴിഞ്ഞ മേഖലയിൽ നിന്നാണ് സൂരജ് ലാമയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് മ്യതദേഹം ലാമയുടേതെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമായത്.
കുവൈറ്റില്‍ വിഷമദ്യ ദുരന്തത്തനിരയായതിന് പിന്നാലെയാണ് സൂരജ് ലാമയെ ഇന്ത്യയിലേക്ക് നാടുകടത്തിയത്. ബെംഗളൂരുവില്‍ താമസക്കാരനും 59കാരനുമായ സൂരജ് ലാമ ഒക്ടോബര്‍ അഞ്ചിന് പുലര്‍ച്ചെ 2.15ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ബെംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങേണ്ടയാളെയാണ് കൊച്ചിയിലേക്ക് അയച്ചത്.
കൊച്ചിയില്‍ വിമാനമിറങ്ങിയ സൂരജ് മെട്രോ ഫീഡര്‍ ബസില്‍ ആലുവ മെട്രോ സ്‌റ്റേഷനില്‍ എത്തിയെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അത് കഴിഞ്ഞ് ഒക്ടോബര്‍ പത്തിന് എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. പരിശോധനയില്‍ കാര്യമായ അസുഖങ്ങള്‍ ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇതിന് പിന്നാലെ മറവിരോഗമുള്ള സൂരജ് ലാമയെ കാണാതാകുകയായിരുന്നു. സൂരജ് ലാമയുടെ തിരോധാനത്തിൽ കളമശേരി മെഡിക്കൽ കോളേജിനെതിരെ മകൻ സാൻ്റൻ ലാമ രംഗത്തെത്തിയിരുന്നു.



