സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ സുരക്ഷ ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്‌കരിച്ച സ്ത്രീ സുരക്ഷാ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 35 വയസിനും 60 വയസിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ആയിരം രൂപ നൽകുന്നതാണ് പദ്ധതി. പദ്ധതിയിലേക്ക് 105 കോടി അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. മലയിന്‍കീഴ് ശാന്തംമൂല ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ അർഹരായ അഞ്ച് സ്ത്രീകൾക്ക് മുഖ്യമന്ത്രി ആനുകൂല്യം വിതരണം ചെയ്തു.
സ്ത്രീകളുടെ സുരക്ഷയ്ക്കായി ആയിരം രൂപ നൽകുന്ന പദ്ധതിയാണെന്നും വലിയ രീതിയിലുള്ള മാറ്റത്തിൻ്റെ ചാലക ശക്തിയാകും പദ്ധതിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. നാം ലക്ഷ്യമിടുന്ന നവകേരളം സ്വപ്നമല്ല, ഇക്കാലത്ത് യാഥാർഥ്യമാക്കാനുള്ള പദ്ധതിയാണ്. എല്ലാവരുടെയും സഹായവും സഹകരണവും പിന്തുണയും ഉണ്ടാകണം. ഒരു പുതിയ നവകേരളം നമുക്ക് സൃഷ്ടിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ സ്ഥിരതാമസക്കാരായ 35 മുതൽ 60 വയസുവരെ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നീ റേഷൻ കാർഡുകൾ ഉള്ളവർക്കാണ് മുൻഗണന. മറ്റ് സാമൂഹിക ക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കൾ അല്ലാത്ത അർഹരായ സ്ത്രീകൾക്ക് അപേക്ഷിക്കാം. പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്നതാണ് പദ്ധതി. ksmart.lsgkerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.



