ഇന്ത്യ-യുഎസ് വ്യാപാര കരാറിനെ ചൊല്ലി ലോക്സഭയിൽ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രം രാജ്യത്തെ വിറ്റുവെന്നും രാജ്യത്തെ വിറ്റതിൽ നാണക്കേട് തോന്നുന്നില്ലേ എന്നും രാഹുൽ പാർലമെൻ്റിൽ ചോദിച്ചു. ബജറ്റിന് സമാന്തരമായി ഇന്ത്യ-യുഎസ് വ്യാപാര കരാർ സംഭവിച്ചത് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.
പ്രധാനമന്ത്രി അമേരിക്കയ്ക്ക് മുന്നിൽ കീഴടങ്ങി. കരാറിലൂടെ അമേരിക്കയ്ക്ക് പ്രധാനമന്ത്രിയുടെ കഴുത്തിൽ പിടികിട്ടി. കരാറിലൂടെ മോദി അടിയറവ് വച്ചത് രാജ്യത്തെ ജനങ്ങളേയും കൂടിയാണ്. കരാറിലൂടെ ഇന്ത്യക്കാർ വിഡ്ഢികളായി നിൽക്കുകയാണെന്നും രാജ്യത്തെ വിറ്റതിൽ നാണമില്ലേയെന്നും രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനോട് ചോദിച്ചു. വ്യാപാര കരാറിനെ നോൺസെൻസ് എന്നും രാഹുൽ പ്രസംഗത്തിനിടെ വിശേഷിപ്പിച്ചു.
ഡാറ്റ വേണമെങ്കിൽ ഇന്ത്യക്കാരെ തുല്യരായി കാണണമെന്ന് ട്രംപിനോട് പറയണം. അമേരിക്ക കർഷകരെ സംരക്ഷിക്കുന്നത് പോലെ ഞങ്ങളും കർഷകരെ സംരക്ഷിക്കുമെന്ന് ട്രംപിനോട് പറയണം. ഇന്ത്യക്കെതിരെ അമേരിക്ക ഊർജ സംരക്ഷണം ആയുധമാക്കുകയാണ്. ഇന്ത്യയെ ഭാവിയിൽ സൂപ്പർ പവറാക്കാൻ പോകുന്നത് ഡാറ്റയാണ്. ഡോളർ സംരക്ഷിക്കാൻ ട്രംപ് ലക്ഷ്യം വയ്ക്കുന്നത് ഇന്ത്യൻ ഡാറ്റയാണ്. ചൈനയും യുഎസും തേടുന്നത് ഇന്ത്യക്കാരുടെ ഡാറ്റയാണ്. ഇന്ത്യക്കാർ യുഎസിൻ്റെ വേലക്കാരല്ല. എന്തുകൊണ്ട് ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉണ്ടാക്കി ഇന്ത്യയുടെ കാർഷിക രംഗം പൂർണമായി തുറന്നുകൊടുക്കുന്നു? ഇന്ത്യയുടെ ഊർജസുരക്ഷ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള കരാറിന് പ്രധാനമന്ത്രി വഴങ്ങിയത് എന്തുകൊണ്ടാണ്? എപ്സ്റ്റീൻ ഫയലുകളാണ് ഇത്തരത്തിൽ ഒരു കരാറിന് പിന്നിലെന്നും രാഹുൽ ആരോപിച്ചു.
പ്രധാനമന്ത്രിയുടെ കണ്ണിൽ ഭയം നിഴലിക്കുന്നുണ്ട്. അദ്ദേഹത്തിൻ്റെ കൈകൾ കെട്ടിവച്ചിരിക്കുകയാണ്. എപ്സ്റ്റീൻ കേസിൽ മൂന്ന് മില്യൺ ഫയലുകൾ പുറത്തുവരാനുണ്ട്. എപ്സ്റ്റീൻ ഫയലിൽ പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയുടേയും അനിൽ അംബാനിയുടേയുമൊക്കെ പേരുകളുണ്ടെന്ന് രാഹുൽ പ്രസംഗത്തിൽ പറഞ്ഞു. പേരുകൾ ഉന്നയിച്ചതിന് പിന്നാലെ സഭയിൽ വ്യാപക പ്രതിഷേധം ഉണ്ടായി. എന്നാൽ, രാഹുൽ പേരുകൾ പറയുന്നത് തുടർന്നു കൊണ്ടേയിരുന്നു. മോദിയെ ശക്തമായ കരങ്ങൾ പിടിച്ചുവച്ചിരിക്കുകയാണ്. അത് എന്താണെന്ന് അറിയാൻ എപ്സ്റ്റീൻ ഫയലുകൾ കാണണമെന്നും രാഹുൽ പറഞ്ഞു.
അതേസമയം, നാണക്കേട് എന്ന വാക്ക് ഉപയോഗിച്ചതിനെതിരെ ഭരണപക്ഷം രംഗത്തെത്തി. ഈ വാക്ക് സഭാ രേഖകളിൽ നിന്നും നീക്കുന്നതായും സ്പീക്കർ അറിയിച്ചു. എപ്സ്റ്റീൻ ഫയലിൽ കേന്ദ്രമന്ത്രിയുടെ പേരുണ്ടെന്നും രാഹുൽ ആരോപിച്ചു. ബജറ്റുമായി ബന്ധപ്പെട്ട് അംബാനിയുടേയും അദാനിയുടേയും പേരുകൾ ഉന്നയിച്ച് രാഹുൽ ഭരണപക്ഷത്തെ കടന്നാക്രമിച്ചു. എന്നാൽ രാഹുൽ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് ഭരണപക്ഷം ആരോപിച്ചു.
അതേസമയം, നാണക്കേട്, എപ്സ്റ്റീൻ ഫയൽസ്, അദാനി, അനിൽ അംബാനി എന്നീ വാക്കുകളും സ്പീക്കർ ഇടപെട്ട് സഭാ രേഖകളിൽ നിന്ന് ഒഴിവാക്കുമെന്ന് അറിയിച്ചു. അനാവശ്യ ചർച്ചകൾ പാടില്ലെന്ന് സ്പീക്കർ പ്രതിപക്ഷ നേതാവിനെ താക്കീത് ചെയ്തു.



