നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവിൽ അപാകതയെന്ന് ആരോപണം. നികുതി കെട്ടാത്ത ഭൂമിക്ക് നികുതി ഒടുക്കാനുള്ള അനുമതി നൽകുന്ന ഉത്തരവ് ഭൂമാഫിയ ദുരൂപയോഗം ചെയ്യുമെന്ന് ആക്ഷേപം. ഉത്തരവിന്റെ മറവിൽ കുളങ്ങളും ചതുപ്പുകളും ഭൂമാഫിയകൾ കൈക്കലാക്കുമെന്ന് പൊതുപ്രവർത്തകർ പറയുന്നു. മലബാർ മേഖലയിലെ ഭൂവുടമകൾ പതിറ്റാണ്ടുകളായി അനുഭവിക്കുന്ന ഭൂനികുതി പ്രശ്നം പരിഹരിക്കാനാണ് സംസ്ഥാന സർക്കാർ പുതിയ ഉത്തരവിറക്കിയത്.
പാലക്കാട്, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലാണ് നികുതി കെട്ടാത്ത ഭൂമിയുള്ളത്. ഇത്തരത്തിൽ ഇരുപതിനായിരത്തോളം ഭൂരേഖകൾ ഉണ്ടെന്നാണ് റവന്യൂ രേഖകൾ വ്യക്തമാക്കുന്നത്. ചതുപ്പുനിലങ്ങളും കാവുകളും കുളങ്ങളും നികുതി കെട്ടാത്ത ഭൂമിയിൽ ഉൾപ്പെടുന്നുണ്ട്. നികുതി കെട്ടാത്ത ഭൂമിക്ക് നികുതി ഒടുക്കാൻ അനുമതി നൽകിയാൽ ഭൂമാഫിയ ഇത്തരം സ്ഥലങ്ങൾ കൈക്കലാക്കുമെന്നാണ് ആരോപണം. നിലവിൽ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വ്യാപകമായി ജലാശയങ്ങൾ നികത്തുന്നതായും ആക്ഷേപമുണ്ട്.
ഭൂമിയുടെ രജിസ്‌ട്രേഡ് കൈവശക്കാർക്കോ നിയമാനുസൃത പ്രതിനിധികൾക്കോ നികുതി അടക്കാമെന്നാണ് സർക്കാർ ഉത്തരവിലുള്ളത്. നികുതി അടയ്ക്കാമെന്നായതോടെ, ഭൂമി പോക്കുവരവ് ചെയ്തുകിട്ടും. ഈ ഭൂമി ഈടുവച്ച് വായ്പയെടുക്കാനും നിർമാണ പ്രവർത്തനത്തിനുള്ള തടസവും മാറും. എന്നാൽ സർക്കാർ ഉത്തരവ് മറയാക്കിയാണ് ഭൂമാഫിയ തണ്ണീർത്തടങ്ങളും ചതുപ്പ് നിലങ്ങളും നികത്തി കരഭൂമിയാക്കി മാറ്റുന്നതെന്ന് പരിസ്ഥിതി പ്രവർത്തകരും ആരോപിക്കുന്നു. ജലാശയങ്ങൾ നികത്തി കരഭൂമിയാക്കുമ്പോൾ ജലക്ഷാമം രൂക്ഷമാകുമെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടി. പരിസ്ഥിതിയെ നശിപ്പിക്കുന്ന ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യവും ശക്തമാണ്.



