ബ്രഹ്മപുരം ഇച്ഛാശക്തിയുള്ള സർക്കാരിന് വളരെ വേഗം പരിഹാരം കാണാൻ കഴിയുന്ന പ്രശ്നമാണെന്ന് ജെയിൻ യൂണിവേഴ്‌സിറ്റി ഡയറക്ടർ ഡോ. ടോം എം ജോസഫ്. മാലിന്യ പ്രശ്നത്തിന് പ്രധാനകാരണം പൗരബോധം കുറവായതുകൊണ്ടാണ്. ചെറുപ്പം മുതലേ പഠിക്കേണ്ട കാര്യങ്ങളാണിത്. മറ്റൊരു രാജ്യത്ത് ആയിരുന്നെങ്കിൽ ബ്രഹ്മപുരം മൂന്ന് മണിക്കൂർ കൊണ്ട് ചർച്ച ചെയ്ത് പരിഹാരം കണാൻ കഴിയുമായിരന്നുവെന്ന് ടോം എം ജോസഫ് പറഞ്ഞു.
കാർബൺ ഇക്കോണമി നടപ്പിലാക്കേണ്ടത് സർക്കാരും അധികൃതരുമാണെന്ന് ടോം എം ജോസഫ് പറഞ്ഞു. ഒരു സർവകലാശാല എന്ന നിലയ്ക്ക് അവബോധം സൃഷ്ടിക്കാൻ മാത്രമേ തങ്ങൾക്ക് കഴിയൂ. ആളുകളെ ബോധവത്കരിക്കാൻ മാത്രമേ കഴിയൂവെന്നും മാലിന്യ പ്രശ്നത്തിൽ പരിഹാരം കാണേണ്ടത് അധികൃതരാണെന്നും അദേഹം കൂട്ടിച്ചേർത്തു. കേരളീയ സാഹചര്യങ്ങളിൽ വികസനവും പരിസ്ഥിതി സംരക്ഷണവും എങ്ങനെ തുല്യ പ്രാധാന്യത്തോടെ മുന്നോട്ട് കൊണ്ടുപോകും എന്ന സെക്ഷനിൽ സംസാരിക്കുകയായിരുന്നു ടോം എം ജോസഫ്.
സുസ്ഥിര ഓഡിറ്റ് നടക്കാത്തതാണ് മറ്റൊരു പ്രശ്നമെന്നും ഇത് കൃത്യമായി ഒരു സർക്കാരും നടത്താറില്ലെന്നും ടോം എം ജോസഫ് പറഞ്ഞു. സ്വകാര്യ മേഖലയെ സംബന്ധിച്ച് ഇത് ചെയ്യാതെ മുന്നോട്ടു പോകാൻ കഴിയില്ല. അതിനാൽ സുസ്ഥിര ഓഡിറ്റ് നടത്താൻ നിർബന്ധിതരാകുന്നുണ്ട്. എന്നാൽ വികസന കാര്യങ്ങളിൽ സുസ്ഥിര ഓഡിറ്റ് നടത്തേണ്ടത് അത്യാവശ്യമാണ്. പ്രോഗ്രസ് റിപ്പോർട്ടല്ല സുസ്ഥിര ഓഡിറ്റാണ് ആവശ്യമെന്ന് ടോം എം ജോസഫ് കൂട്ടിച്ചേർത്തു.
ബ്രഹ്മപുരം ഇപ്പോഴും പ്രശ്നമാണ്. സംസ്ഥാനത്ത് മാലിന്യ നിർമാർജനത്തിന് കൃത്യമായ പരിഹാര മാർഗമില്ലെന്ന് ശ്രീജിത്ത് പണിക്കർ പറഞ്ഞു. ഇന്ത്യ ഒരു പരിധി വരെ ഗ്രീൻ എനർജിയുമായി മുന്നോട്ടു പോവുകയാണെന്ന് സ്റ്റേറ്റ് എനർജി മാനേജ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ. ആർ ഹരികുമാർ പറഞ്ഞു. എന്നാലും ചില ന്യൂനതകൾ ഉണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടെ സൗരോർജ പദ്ധതിയിൽ വലിയ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. അത് നമ്മൾ എല്ലാവരും ഒരുമിച്ച് നിൽക്കുന്നതുകൊണ്ടാണെന്ന് അദേഹം പറഞ്ഞു.
ഹാഷ്മി താജ് ഇബ്രാഹിം മോഡറേറ്റർ ആകുന്ന ചർച്ചയിൽ സ്റ്റേറ്റ് എനർജി മാനേജ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ. ആർ ഹരികുമാർ, ജെയിൻ യൂണിവേഴ്‌സിറ്റി ഡയറക്ടർ ഡോ. ടോം എം ജോസഫ്, രാഷ്ട്രീയ നിരീക്ഷകനും കോളമിസ്റ്റുമായ ശ്രീജിത്ത് പണിക്കർ, ഫ്രഷ് ടു ഹോം കോ ഫൗണ്ടറും സിഓഓയുമായ മാത്യു ജോസഫ് എന്നിവരാണ് പങ്കെടുത്തത്.


