കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നെറ്റിസണ്‍സിൻ്റെ മനം കവര്‍ന്ന കുഞ്ഞു പഞ്ചിനെ കാണാൻ ജപ്പാനിലെ ഇച്ചിക്കാവ മൃഗശാലയിലേക്ക് ഇപ്പോൾ ആളുകളുടെ ഒഴുക്കാണ്. നിഹിലിസ്റ്റിക് പെൻഗ്വിന് ശേഷം സോഷ്യൽ മീഡിയയെ സങ്കടത്തിലാക്കിയ കുഞ്ഞു പഞ്ചിൻ്റെ ഒരു വീഡിയോ വൈറലായതോടെയാണ് പഞ്ചിനെ കാണാനായി വിവിധയിടങ്ങളിൽ നിന്നും ആളുകൾ ഇച്ചിക്കാവയിലെത്തുന്നത്.
ജനിച്ച ഉടനെ അമ്മ ഉപേക്ഷിച്ച പഞ്ചിന് തണലായത് മൃഗശാലയിലെ പരിചാരകരായിരുന്നു. എന്നാല്‍, മറ്റു കുരങ്ങുകൾ പഞ്ചിനെ കൂട്ടത്തിൽ കൂട്ടാൻ തയ്യാറായില്ല. ഇതോടെ, മൃഗശാല പരിചാരകർ തന്നെ പഞ്ചിന് കൂട്ടായി ഒറാങ്ങുട്ടാൻ പ്ലഷ് ടോയിയെ നൽകി. എല്ലാവരും ഒറ്റപ്പെടുത്തിയ കുഞ്ഞു പഞ്ച് തൻ്റെ പാവയുമായി നടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ കുഞ്ഞു പഞ്ചിന് പിന്തുണയുമായി സോഷ്യൽ മീഡിയ ഒട്ടാകെ രംഗത്തെത്തി. പലരും കുഞ്ഞു പഞ്ചിൻ്റെ അവസ്ഥയോർത്ത് കരഞ്ഞു. ചിലർ കുഞ്ഞു പഞ്ചിനെ ദത്തെടുക്കാൻ തയ്യാറാണെന്ന് അറിയിച്ചു. പഞ്ചിനെ നൽകിയാൽ 2 കോടി വരെ വാഗ്ദാനം ചെയ്തു. ഫർണിച്ചർ കമ്പനിയായ ഐകിയ കുഞ്ഞു പഞ്ചിനായി കൂടുതൽ പാവകൾ വരെ വാഗ്ദാനം ചെയ്തു.
എന്നാല്‍ ഇപ്പോള്‍, കുഞ്ഞു പഞ്ച് ഒറ്റയ്ക്കല്ലെന്ന് തെളിയിക്കുന്ന പാക്കിസ്ഥാനി വ്ളോഗറായ ഇസാസ ഇച്ചിക്കാവ സൂവില്‍ നിന്ന് പങ്കുവെച്ച ഒരു വീഡിയോ കണ്ട് സന്തോഷിക്കുകയാണ് പഞ്ചിൻ്റെ ആരാധകർ. പഞ്ചിനെ കാണാന്‍ എത്തിയ ആളുകളുടെ തിരക്ക് കാണിക്കുന്നതാണ് വീഡിയോ. പഞ്ചിനൊപ്പം ജനങ്ങള്‍ ഉണ്ട് എന്ന അടിക്കുറിപ്പോടെയാണ് ഇസാസ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.



