ശബരിമലയിലെ കൊടിമര പുനഃ പ്രതിഷ്ഠയ്ക്കായി രണ്ടു പവൻ സ്വർണ്ണം സംഭാവന നൽകിയെന്ന് നടൻ മോഹൻ ലാലിന്റെ മൊഴി. സുഹൃത്ത് സ്വർണം ശബരിമലയിൽ എത്തിച്ചെന്നും മോഹൻലാൽ മൊഴി നൽകി. മോഹൻലാൽ, ദിലീപ് എന്നിവരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി.
തിരുവനന്തപുരത്തെ ജ്വല്ലറിയിൽ നിന്നും വാങ്ങിയ സ്വർണം സുഹൃത്ത് വഴിയാണ് ശബരിമലയിൽ എത്തിച്ചത്. സുരേഷ്‌ഗോപി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് താൻ സംഭാവന നൽകിയതെന്നും മോഹൻലാൽ മൊഴിയിൽ പറയുന്നു. നിലവിൽ മോഹൻലാലിൻറെ മൊഴിയുടെ വിവരങ്ങൾ മാത്രമാണ് പുറത്ത് വന്നിരിക്കുന്നത്. ദിലീപിന്റെ മൊഴിയുടെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
27 പേരാണ് ശബരിമല കൊടിമര പുനഃ പ്രതിഷ്ഠയ്ക്കായി സ്വർണം സംഭാവന ചെയ്തിരിക്കുന്നതെന്നാണ് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ ഓരോരുത്തരും എത്രത്തോളം സ്വർണം നൽകിയിട്ടുണ്ടെന്ന കാര്യത്തിൽ ഇതുവരെ കൃത്യത വന്നിട്ടില്ല. അത് പൂർണമായി കണക്കെടുത്താൽ മാത്രമേ ഏതെങ്കിലും രീതിയിലുള്ള തിരിമറി നടന്നിട്ടുണ്ടോ എന്നകാര്യത്തിൽ വ്യക്തത ലഭിക്കൂ.
അതേസമയം, സുരേഷ്‌ഗോപിയുടെ മൊഴിയും വിജിലൻസ് ഇതുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയിരുന്നു. ചില താരങ്ങളോട് സ്വർണം സംഭാവന ചെയ്യണമെന്ന നിർദേശം താൻ നല്കിയിരുന്നുവെന്ന് സുരേഷ് ഗോപി മൊഴി നൽകി. അങ്ങിനെ താൻ ആവശ്യപ്പെട്ടപോലെ ചിലർ സ്വർണം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



