മുഖ്യമന്ത്രിയുടെ ഓഫീസ് ഡാറ്റ ചോര്‍ത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജീവനക്കാരുടെ വിവരങ്ങള്‍ വ്യക്തിക്കോ സ്ഥാപനത്തിനോ കൈമാറിയിട്ടില്ലെന്നാണ് സത്യവാങ്മൂലം നല്‍കിയത്. ആരുടെയും വ്യക്തി വിവരങ്ങള്‍ സൂക്ഷിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ സന്ദേശം രാഷ്ട്രീയപരമെന്ന് പറയാനാകില്ലെന്നും വാദമുണ്ട്.
ബഡ്ജറ്റില്‍ അനുവദിച്ച കര്യങ്ങളാണ് സന്ദേശത്തില്‍ ഉള്ളത്. സേവനങ്ങള്‍ നല്‍കിയ സര്‍ക്കാര്‍ ജീവനക്കാരോട് ആദരാവാണ് സന്ദേശത്തില്‍ ഉള്ളത്. സന്ദേശത്തില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പരാമര്‍ശിക്കുകയോ വോട്ട് ചോദിക്കുകയോ ചെയ്തിട്ടില്ല. സംസ്ഥാനത്ത് നിലവില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. മാതൃകാ പെരുമാറ്റച്ചട്ടം നിലവിലില്ല. ജീവനക്കാരുടെ വിവരങ്ങള്‍ മൂന്നാമതൊരു വ്യക്തിക്കോ സ്ഥാപനത്തിനോ കൈമാറിയിട്ടില്ല. കേരള സ്റ്റേറ്റ് ഐ.ടി മിഷന്‍ മുഖേനയാണ് സന്ദേശങ്ങള്‍ അയച്ചത്. സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാനായി കെ.എസ്.ഐ.ടി.എം ഒരുക്കിയ വാട്‌സ്ആപ്പ് പ്ലാറ്റ്‌ഫോമാണ് ഇതിനായി ഉപയോഗിച്ചത് – സത്യവാങ്മൂലത്തില്‍ പറയുന്നു.
അതേസമയം, ഡാറ്റ ചോര്‍ച്ച വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. സ്ത്രീ സുരക്ഷ പദ്ധതിയില്‍ ഉള്‍പ്പെട്ടവരുടെ അടക്കം വിവിരങ്ങള്‍ പുറത്തുവിട്ടതിന്റെ കൂടുതല്‍ രേഖകള്‍ പുറത്ത് വിട്ടു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ പെഗാസസ് ഡാറ്റ ചോര്‍ച്ചയുടെ സമാനമായ സംഭവങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്നാണ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍, ക്ഷേമ പെന്‍ഷന്‍കാര്‍, സ്ത്രീ സുരക്ഷാ പദ്ധതിയില്‍ ചേര്‍ന്നവര്‍ ഉള്‍പ്പെടെ ഒരു കോടിയിലധികം വരുന്ന ആളുകളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി സ്വകാര്യ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ശ്രീറാം സാംബശിവ റാവു വിവിധ വകുപ്പുകളില്‍ നിന്ന് ആധികാരികമായ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി. ഇത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചുവെന്നും ചെന്നിത്തല പറയുന്നു.



