വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളത്തും അരൂരും സിപിഐഎം സ്ഥാനാർഥി ചിത്രം തെളിയുന്നു. കായംകുളത്ത് നിലവിലെ എംഎൽഎയായ യു പ്രതിഭ തന്നെ മത്സരിക്കും. അരൂരിൽ ദലീമയും തുടരും. എന്നാൽ ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ മത്സരരംഗത്തേക്ക് ഇല്ലെന്നാണ് വിവരം. ഫെബ്രുവരി അവസാനം വാരം ചേർന്ന സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ ഇത് സംബന്ധിച്ച ചർച്ചകൾ നടന്നിരുന്നു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും പുത്തലത്ത് ദിനേശന്റെയും നേതൃത്വത്തിൽ നടന്ന സെക്രട്ടറിയേറ്റ് യോഗത്തിലായിരുന്നു സ്ഥാനാർഥി നിർണയം ചർച്ചയായത്.
കൂടാതെ ചെങ്ങന്നൂരിൽ സജി ചെറിയാനെ തന്നെ മത്സരിപ്പിക്കാനും അമ്പലപ്പുഴയിൽ എച്ച്. സലാം, ആലപ്പുഴ ചിത്തരഞ്ചൻ എന്നിവരെയും പരിഗണിക്കാനും യോഗത്തിൽ ചർച്ചകൾ നടന്നിരുന്നു. ഉറച്ച സീറ്റിൽ ടേം വ്യവസ്ഥ പാലിച്ചും മുതിർന്ന നേതാക്കളെ മത്സരത്തിനിറക്കിയും സ്ഥാനാർഥി പട്ടിക അന്തിമമാക്കാനാണ് സിപിഐഎം ശ്രമം.
മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അടക്കം മുതിർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ സാന്നിധ്യത്തിലാണ് ജില്ലാ നേതൃയോഗങ്ങൾ നടക്കുന്നത്. 17 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ഇ.പി. ജയരാജൻ പുത്തലത്ത് ദിനേശൻ, സി.എൻ. മോഹനൻ എന്നിവരൊഴികെ ബാക്കിയെല്ലാവരും സാധ്യതയുള്ളവരെന്ന് വിലയിരുത്തി തന്നെയാണ് ചർച്ചകൾ.



