സ്ഥാനാർഥി നിർണയ ചർച്ചകൾക്കായി സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും. സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ പട്ടിക സമിതിയിൽ വിശദമായി ചർച്ച ചെയ്യും. തർക്കമുള്ള മണ്ഡലങ്ങളിൽ സംസ്ഥാന സമിതിയുടെ തീരുമാനം നിർണായകമാകും. സംസ്ഥാന കമ്മിറ്റി അംഗീകരിക്കുന്ന സ്ഥാനാർഥിപ്പട്ടിക ജില്ലാ കമ്മിറ്റികളിൽ ചർച്ച ചെയ്യും. ജില്ലാ കമ്മിറ്റികളും മണ്ഡലം കമ്മിറ്റികളും ചർച്ചചെയ്ത് വീണ്ടും സംസ്ഥാന സെക്രട്ടറിയേറ്റിനു മുന്നിലെത്തും. ഈയാഴ്ച അവസാനമോ അടുത്തയാഴ്ച ആദ്യ സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കാൻ ആണ് സിപിഐഎം തീരുമാനിച്ചിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് വൈകുമെന്ന സൂചനകൾ വന്നതിനാൽ സ്ഥാനാർഥി പട്ടികയും പ്രഖ്യാപനം വൈകിയേക്കും.
എന്നാൽ തെക്കൻ കേരളത്തിൽ സ്ഥാനാർഥി നിർണ്ണയം സംബന്ധിച്ചു അന്തിമ തീരുമാനമായില്ലെങ്കിലും, തിരഞ്ഞെടുപ്പ് കളം സജീവമാണ്. തിരുവനന്തപുരത്ത് സിപിഐഎമ്മിന്റെ 10 സിറ്റിംഗ് എംഎൽഎമാരും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. അഞ്ചു നിയമസഭാ മണ്ഡലങ്ങളുള്ള പത്തനംതിട്ടയിൽ
സിറ്റിംഗ് എംഎൽഎമാരായ വീണാ ജോർജും, ജനീഷ് കുമാറും മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. കൊല്ലത്തും മൂന്ന് മുന്നണികളും വിജയ സാധ്യത ഉറപ്പിച്ച് സ്ഥാനാർഥി നിർണ്ണയം പൂർത്തിയാക്കി വരികയാണ്.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്നോടിയായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഇന്ന് കേരളത്തിലെത്തും. നാളെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും കണ്ട് ചർച്ച നടത്തും. സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറെയും ചീഫ് സെക്രട്ടറിയെയും പൊലീസ് മേധാവിയേയും മറ്റന്നാൾ കാണും.



