മൂന്നാം സര്‍ക്കാര്‍ വരാതിരിക്കാനുള്ള കാരണം എങ്ങനെ നോക്കിയാലും കാണാന്‍ സാധിക്കില്ലെന്ന് മന്ത്രി എം ബി രാജേഷ്. പ്രധാനമന്ത്രി എത്ര തവണ കേരളത്തില്‍ വരുന്നോ അത്രയും ക്ഷീണമായിരിക്കും ബിജെപിക്ക് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം, മദ്യ നയം, സര്‍ക്കാര്‍ നികുതിപ്പണമുപയോഗിച്ച് പിആര്‍ ചെയ്യുന്നുവെന്ന ആരോപണം തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം പ്രതികരിച്ചു. ട്വന്റിഫോറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് പ്രതികരണം.
പ്രധാനമന്ത്രി എത്ര തവണ കേരളത്തില്‍ വരുന്നോ അത്രയും ക്ഷീണമായിരിക്കും ബിജെപിക്ക് ഉണ്ടാവുക. കാരണം ആമമുട്ടയും കൊണ്ടാണല്ലോ വരുന്നത്. ഓരോ തവണയും പ്രധാനമന്ത്രിയുടെ മുഖം കാണുമ്പോള്‍ ആമമുട്ടയായിരിക്കും ജനങ്ങള്‍ക്ക് ഓര്‍മ വരിക. ഇമ്മാതിരി വഞ്ചന ചെയ്ത ആള്‍ ഒരു ലജ്ജയുമില്ലാതെ ചിരിച്ചുകാട്ടി വന്നിരിക്കുന്നു എന്നല്ലേ ആളുകള്‍ മനസില്‍ പറയുക. ഉദാഹരണമല്ലേ വയനാട് – അദ്ദേഹം പറഞ്ഞു.
ആരോഗ്യമന്ത്രിക്കെതിരായ ആക്രമണത്തെ കുറിച്ചും അദ്ദേഹം മനസ് തുറന്നു. ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ചുകയറി നാശനഷ്ടങ്ങള്‍ വരുത്തി അവിടെ റീത്ത് വെക്കുകയാണ്. ഇത്തരമൊരു പ്രതിഷേധം ഇതിന് മുന്‍പുണ്ടായിട്ടുണ്ടോ. ഞങ്ങളെല്ലാം പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ്. 28 കൊല്ലം മുന്‍പ് പ്രതിഷേധത്തിന് നേതൃത്വം കൊടുത്തതിന്റെ കേസ് ഇപ്പോഴും എന്റെ പേരിലുണ്ട്. ഒരു ഭീകരാക്രമണത്തിന്റെ ശൈലിയാണ്. ജനാധിപത്യപരമായ പ്രതിഷേധത്തിന്റെ സ്വഭാവമല്ല. എന്ത് സന്ദേശമാണ് നല്‍കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെ തള്ളിയത് കണ്ണില്‍ പൊടിയിടാനാണ്. റെയില്‍വേ സ്റ്റേഷനില്‍ മന്ത്രിക്ക് നേരെ നടന്ന ആക്രമണ ശ്രമം മുതിര്‍ന്ന നേതാക്കളുടെ പ്രേരണയിലാണ്. മന്ത്രിയുടെ വീട്ടില്‍ ഇത്തരമൊരു കാര്യം നടന്നതിന് ശേഷം കര്‍ശനമായ നിലപാട് എടുത്തിരുന്നെങ്കില്‍ പിന്നെ ഇത് ആവര്‍ത്തിക്കുമോ. ജനാധിപത്യവിരുദ്ധമായ പ്രതിഷേധത്തെ വെളുപ്പിച്ചെടുക്കാനുള്ള നീക്കമാണ് ചില മാധ്യമങ്ങളടക്കം നടത്തുന്നത് – അദ്ദേഹം പറഞ്ഞു.നികുതിപ്പണമുപയോഗിച്ച് സര്‍ക്കാര് പിആര്‍ നടത്തിക്കൊണ്ടിരിക്കുന്നുവെന്ന ആരോപണത്തിലും അദ്ദേഹം മറുപടി പറഞ്ഞു. ഞങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളോട് വിശദീകരിക്കാനും പിന്തുണ സമാഹരിക്കാനുമാണ് ഞങ്ങളും ഈ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത്. അല്ലാതെ ചെയ്ത കാര്യം പുറത്ത് മിണ്ടിപ്പോകരുത് എന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ പറ്റില്ല. യഥാര്‍ഥത്തില്‍ ഏതെങ്കിലും കാര്യത്തില്‍ ഞങ്ങള്‍ പിന്നിലുണ്ടെങ്കില്‍ അത് പിആറിന്റെ കാര്യത്തിലാണ്. അത് വേണ്ടത്ര പോര എന്നാണ് എന്റെ അഭിപ്രായം – അദ്ദേഹം പറഞ്ഞു.ബാറുകളുടെ പ്രവര്‍ത്തന സമയം ഏകീകരിച്ചതുമായി ബന്ധപ്പെട്ടും പ്രതികരിച്ചു. കേരളത്തില്‍ എത്രയോ കാലമായിട്ടുള്ള ആവശ്യമായിരുന്നു. ഇത് ന്യായമായിട്ട് ചെയ്യേണ്ടതാണെന്നായിരുന്നു വിവിധ വിഭാഗങ്ങളുടെ വാദം. ഇപ്പോള്‍ വിമര്‍ശനമില്ലല്ലോ. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും ടൂറിസം വളര്‍ച്ചയ്ക്കുമൊക്കെ ആവശ്യമാണെന്ന ബോധ്യമുണ്ടായിട്ടും എടുക്കാതിരുന്നത് ഈ കോലാഹലങ്ങളുണ്ടാകുമെന്ന് അറിയുന്നത് കൊണ്ടാണ്. നമ്മുടെ നയം മദ്യ നിരോധനമല്ല. മദ്യ വര്‍ജനമാണ്. വര്‍ജനം ഓരോ വ്യക്തിയും സമൂഹവുമൊക്കെയായി നടത്തേണ്ടതാണ്. മദ്യത്തിന്റെ ലഭ്യതയുണ്ടായതുകൊണ്ട് മദ്യവര്‍ജനത്തെ ബാധിക്കുന്നില്ല. ലഭ്യത ഇല്ലാതായതുകൊണ്ട് എല്ലാവരും മദ്യം ഉപേക്ഷിക്കുന്നുണ്ടോ. നേരെ തിരിച്ചാണ് അനുഭവം – അദ്ദേഹം പറഞ്ഞു.



