സമ്മർദം കുറയ്ക്കാനും മനസമാധാനം കണ്ടെത്താനും പലതരം മെഡിറ്റേഷനുകളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ജപ്പാനിൽ ഇപ്പോൾ വൈറലാകുന്ന പുതിയൊരു ട്രെൻഡ് ആരെയും ഒന്ന് അമ്പരപ്പിക്കും. മറ്റൊന്നുമല്ല, ശവപ്പെട്ടിയിൽ കിടന്നുകൊണ്ടുള്ള ധ്യാനമാണിത്! കേൾക്കുമ്പോൾ അല്പം പേടി തോന്നുമെങ്കിലും, ജീവൻ്റെ വില തിരിച്ചറിയാൻ മരണത്തെ ഒന്ന് അനുഭവിച്ചറിയണം എന്നാണ് ഈ പുതിയ പരീക്ഷണത്തിന് പിന്നിലുള്ളവർ പറയുന്നത്. ജപ്പാനിലെ ടോക്കിയോ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇപ്പോൾ ഈ മരണഭയത്തെ പോസിറ്റീവാക്കി മാറ്റുകയാണ് ഒരു കൂട്ടം ആളുകൾ. ‘കനോക്കെ-ഇൻ’ എന്നാണ് ഈ പുതിയ വെൽനസ് ട്രെൻഡിന്റെ പേര്.
സാധാരണ ശവപ്പെട്ടികളിൽ നിന്നും വ്യത്യസ്തമായി നല്ല കളർ ഡിസൈനുകളിലുമാണ് ഇവ ഒരുക്കിയിരിക്കുന്നത്. ഏകദേശം മുപ്പത് മിനിറ്റ് നേരമാണ് ഒരാൾക്ക് ഈ ശവപ്പെട്ടിക്കുള്ളിൽ ധ്യാനിക്കാനായി നൽകുന്നത്. വേണമെങ്കിൽ ശവപ്പെട്ടിയുടെ മൂടി പൂർണമായും അടയ്ക്കാം, അല്ലെങ്കിൽ അല്പം തുറന്നിടാം. ഉള്ളിൽ കിടക്കുന്നവർക്ക് സോഫ്റ്റ് മ്യൂസിക്കും അല്ലെങ്കിൽ സീലിങിൽ തെളിയുന്ന മനോഹരമായ ചിത്രങ്ങളും ആസ്വദിക്കാനുള്ള സൗകര്യവുമുണ്ട്.
ഈ മരണധ്യാനത്തിൽ പങ്കെടുത്താൽ ജീവിതത്തിൻ്റെ വില മനസിലാക്കാൻ സാധിക്കുമെന്നാണ് ഇതിൽ പങ്കെടുക്കുന്നവർ പറയുന്നത്. ശവപ്പെട്ടിയിൽ നിന്ന് പുറത്തുവരുമ്പോൾ തങ്ങൾ വീണ്ടും ജനിച്ചതായാണ് പലർക്കും അനുഭവപ്പെടുന്നത്. ഏകദേശം 2,000 യെൻ, അതായത് 1,100 രൂപയാണ് ഒരു സെഷന് നൽക്കേണ്ടത്.
ജപ്പാനിലെ ശവപ്പെട്ടി ഡിസൈനറായ മിക്കാക്കോ ഫ്യൂസ് ആണ് ഈ ആശയത്തിന് പിന്നിൽ. മാനസിക സമ്മർദം അനുഭവിക്കുന്നവർക്കും ജീവിതത്തിൽ പുതിയൊരു ലക്ഷ്യം കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്കും ഈ ‘ശവപ്പെട്ടി ധ്യാനം’ വലിയ ആശ്വാസം നൽകുന്നു എന്നാണ് ഇവർ തന്നെ അവകാശപ്പെടുന്നത്. മരിക്കാൻ പേടിയില്ലെങ്കിലും ശവപ്പെട്ടി കണ്ടാൽ നെഞ്ചൊന്ന് പിടയുന്നവരാണ് നമ്മൾ മലയാളികൾ. മുന്നോട്ട് ജീവിക്കാൻ അനുഭവസമ്പത്ത് തന്നെ ധാരാളം. എങ്കിലും ജപ്പാനിലെ ഈ വെറൈറ്റി മെഡിറ്റേഷൻ ഇപ്പോൾ ലോകശ്രദ്ധ നേടുകയാണ്.



