രാജ്യത്ത് സിലിണ്ടറിനായി വലഞ്ഞ് ജനങ്ങൾ. വീടുകളിലേക്കുള്ള എൽപിജി സിലിണ്ടറുകൾക്കും ക്ഷാമം തുടരുന്നതിനിടെ പുലർച്ചെ മുതൽ ഗ്യാസ് ഏജൻസികൾക്ക് മുന്നിൽ ക്യൂ നിൽക്കുകയാണ് ജനങ്ങൾ. നവി മുംബൈയിലാണ് പുലർച്ചെ 3 മണി മുതൽ ക്യൂ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളിലായി ഏജൻസികളിൽ എത്തി സിലിണ്ടർ കിട്ടാതെ മടങ്ങിയവരാണ് പലരും. ഇതോടെയാണ് പുലർച്ചെ മുതൽ ആളുകൾ ഏജൻസികൾക്ക് മുന്നിൽ ക്യൂ നിൽക്കേണ്ടി വന്നത്.
എന്നാൽ രാജ്യത്ത് പാചകവാതക പ്രതിസന്ധിക്കിടെ നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. പൈപ്പ് ഗ്യാസ് കണക്ഷൻ ഉള്ളവർ LPG സിലിണ്ടറുകൾ വാങ്ങാൻ പാടില്ലെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ നിർദേശം. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധന നടത്തും. PNG ഉണ്ടെങ്കിൽ എൽപിജി കണക്ഷൻ ഉടനടി സറണ്ടർ ചെയ്യണം. ഇവർക്ക് എൽപിജി സിലിണ്ടറുകൾ കൈവശം വെക്കാനോ റീഫിൽ ചെയ്യാനോ അനുവാദമില്ല. പിഎൻജി കണക്ഷൻ ഉള്ളവർക്ക് സിലിണ്ടർ വിതരണം ചെയ്യുന്നത് നിരോധിത പ്രവർത്തനങ്ങളുടെ പട്ടികയിൽപ്പെടുത്തി. ഇരട്ട കണക്ഷനുകൾ ഒഴിവാക്കി പാചകവാതക വിതരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.



