98ാമത് ഓസ്കാർ പുരസ്കാരദാനച്ചടങ്ങിൽ യുദ്ധവിരുദ്ധ നിലപാടും പലസ്തീൻ ഐക്യദാർഢ്യവുമായി സ്പാനിഷ് താരം ഹാവിയെർ ബാർദെം. മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള പുരസ്കാരം സമ്മാനിക്കാൻ പ്രിയങ്ക ചോപ്രയ്‌ക്കൊപ്പമെത്തിയ നടൻ പലസ്തീനായി ശബ്ദമുയർത്തി.
‘യുദ്ധം വേണ്ട’ എന്ന് സ്പാനിഷിൽ കുറിച്ച ബാഡ്ജ് ധരിച്ചാണ് ഹാവിയെർ ബാർദെം ചടങ്ങിന് എത്തിയത്. പുരസ്കാരം പ്രഖ്യാപിക്കാൻ പ്രിയങ്കയ്‌ക്കൊപ്പം വേദിയിൽ എത്തിയ നടൻ തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു. “യുദ്ധം വേണ്ട, പലസ്തീനെ സ്വതന്ത്രമാക്കൂ,”’ എന്നായിരുന്നു നടന്റെ വാക്കുകൾ.
ഓസ്കാർ ചടങ്ങ് തുടങ്ങുന്നതിന് മുൻപ് റെഡ് കാർപ്പറ്റിൽ മാധ്യമങ്ങളോട് സംസാരിച്ച നടൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും രൂക്ഷമായി വിമർശിച്ചു.
“2003ൽ ഇറാഖ് യുദ്ധസമയത്ത് ഞാൻ ഉപയോഗിച്ച അതേ പിൻ ആണ് ഇപ്പോൾ ധരിച്ചിരിക്കുന്നത്. അതൊരു നിയമവിരുദ്ധമായ യുദ്ധമായിരുന്നു. 23 വർഷങ്ങൾക്കിപ്പുറം മറ്റൊരു നുണയുമായി (ഡൊണാൾഡ്) ട്രംപും (ബെഞ്ചമിൻ) നെതന്യാഹുവും ചേർന്ന് സൃഷ്ടിച്ച മറ്റൊരു നിയമവിരുദ്ധ യുദ്ധത്തിന് മുന്നിലാണ് നമ്മൾ ഇപ്പോൾ നിൽക്കുന്നത്,” നടൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം, നൊർവീജിയൻ ചിത്രം ‘സെന്റിമെന്റൽ വാല്യു’ ആണ് മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ഓസ്കാർ സ്വന്തമാക്കിയത്. മികച്ച ചിത്രത്തിനും സംവിധായകനും അടക്കം ആറ് പുരസ്കാരങ്ങൾ സ്വന്തമാക്കി പോൾ തോമസ് ആൻഡേഴ്സൺ ചിത്രം ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ ഓസ്കാറിൽ തിളങ്ങി. അക്കാദമി അവാർഡുകളുടെ ചരിത്രത്തിലെ ഏറ്റവും അധികം നോമിനേഷനുകൾ സ്വന്തമാക്കിയ ‘സിന്നേഴ്‌സി’നെ പിന്തള്ളിയാണ് ഈ നേട്ടം. മികച്ച നടന് ഉൾപ്പെടെ നാല് അവാർഡുകളാണ് ‘സിന്നേഴ്സ്’ നേടിയത്. മികച്ച നടനായി മൈക്കൽ ബി. ജോർദൻ (സിന്നേഴ്സ്), മികച്ച നടിയായി ജെസി ബക്‌ലി (ഹാംനറ്റ്) എന്നവർ തിരഞ്ഞെടുക്കപ്പെട്ടു.



