പ്രമേഹരോഗികളിലെ പാദസംരക്ഷണത്തിലും അത്യാധുനിക ചികിത്സാ രീതികളിലും ആരോഗ്യപ്രവർത്തകർക്ക് പ്രായോഗിക പരിശീലനം നൽകുന്നതിനായി കൊച്ചി അമൃത ആശുപത്രിയിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. എൻഡോക്രൈനോളജി, ഡയബറ്റിക് ഫൂട്ട് സർജറി വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ‘അമൃത ഡയബറ്റിക് ഫൂട്ട് സി.എം.ഇ 2026’ എന്ന പേരിലാണ് പരിപാടി നടന്നത്. ‘പ്രമേഹ പാദ രോഗ ചികിത്സ : പ്രായോഗിക സമീപനം’ എന്നതായിരുന്നു ഈ വർഷത്തെ പ്രമേയം.
വിവിധ ജില്ലകളിൽ നിന്നായി ഇരുന്നൂറിലധികം ഡോക്ടർമാർ ശില്പശാലയിൽ പങ്കെടുത്തു. രോഗം നേരത്തെ തിരിച്ചറിയുക, അണുബാധ നിയന്ത്രിക്കുക, അത്യാധുനിക മുറിവ് ചികിത്സാ രീതികൾ, കാലുകൾ മുറിച്ചുമാറ്റുന്നത് ഒഴിവാക്കാനുള്ള ശസ്ത്രക്രിയാ സാധ്യതകൾ എന്നിവയിൽ ദേശീയ-അന്തർദേശീയ വിദഗ്ധർ ക്ലാസുകൾ നയിച്ചു.
നഴ്‌സുമാർക്കും വൂണ്ട് കെയർ സ്റ്റാഫിനുമായി പ്രത്യേക പ്രായോഗിക പരിശീലനവും ഇതോടൊപ്പം നടന്നു. നെഗറ്റീവ് പ്രഷർ വൂണ്ട് തെറാപ്പി (NPWT), ലോക്കൽ ഓക്സിജൻ തെറാപ്പി, മുറിവുകൾ ഡ്രസ്സ് ചെയ്യുന്നതിലെ ശാസ്ത്രീയ രീതികൾ, പ്രമേഹരോഗികൾ ഉപയോഗിക്കേണ്ട പ്രത്യേക പാദരക്ഷകൾ എന്നിവയിൽ ഇവർക്ക് പ്രായോഗിക പരിശീലനം നൽകി.
എൻഡോക്രൈനോളജി വിഭാഗവും ഡയബറ്റിക് ഫൂട്ട് സർജറി വിഭാഗവും ഏകോപിപ്പിച്ചുകൊണ്ടുള്ള അമൃതയിലെ ചികിത്സാ മാതൃക പ്രമേഹപാദ ചികിത്സയിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. ഹൈപ്പർബാറിക് ഓക്സിജൻ തെറാപ്പി (HBOT), സ്റ്റെം സെൽ തെറാപ്പി, ആന്റിബയോട്ടിക് ബീഡ് തെറാപ്പി, പ്ലേറ്റ്‌ലെറ്റ് റിച്ച് പ്ലാസ്മ (PRP) തുടങ്ങിയ നൂതന സൗകര്യങ്ങൾ ഉപയോഗിച്ച് അംഗവൈകല്യം ഒഴിവാക്കാനും രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സാധിക്കുമെന്നതിന്റെ പല അനുഭവങ്ങളും ഡോക്ടർമാർ പങ്കു വെച്ചു.
ശില്പശാലയ്ക്ക് സംഘാടക സമിതി അംഗങ്ങളും , അമൃത ആശുപത്രിയിലെ ഡോക്ടർമാരുമായ ഡോ. ഹരീഷ് കുമാർ, ഡോ. വസന്ത നായർ, ഡോ. ഉഷ മേനോൻ, ഡോ. നിഷ ഭവാനി, ഡോ. മംഗളാനന്ദൻ. ടി.എസ്., ഡോ. പ്രവീൺ. വി.പി., ഡോ. വിവേക് ലക്ഷ്മൺ, ഡോ. നിത്യ എബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകി.



