ബിഹാറിൽ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാംഗമായ നിതീഷ് കുമാർ മുഖ്യമന്ത്രി പദം രാജിവച്ചതോടെയാണ് സംസ്ഥാനത്ത് ബിജെപി മുഖ്യമന്ത്രിക്ക് വഴിയൊരുങ്ങിയത്. ഇന്നലെ പട്നയിൽ നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് സാമ്രാട്ട് ചൗധരിയെ ഏകകണ്ഠേന തെരഞ്ഞെടുത്തത്.
ലോക് ഭവനിൽ ഗവർണർ ലെഫ്റ്റനന്റ് ജനറൽ സയ്യിദ് അതാ ഹസ്നൈൻ സത്യ വാചകം ചൊല്ലി കൊടുക്കും. ഇന്നലെ സാമ്രാട്ട് ചൗധരി ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചിരുന്നു. ബിഹാറിലെ പുതിയ സർക്കാരിന് തന്റെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് രാജിയ്ക്ക് ശേഷം നിതീഷ് കുമാർ പറഞ്ഞു. ബിഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് നിതീഷ് കുമാർ. 2005ലാണ് അദ്ദേഹം ആദ്യമായി മുഖ്യമന്ത്രിയായത്.പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള നേതാവാണ് 57-കാരനായ സാമ്രാട്ട് ചൗധരി. രാഷ്ട്രീയ കുടുംബം കൂടിയാണ്. ആറ് തവണ എംഎൽഎ ആയിരുന്ന ശകുനി ചൗധരിയുടെ മകനായ അദ്ദേഹം 1990-ലാണ് രാഷ്ട്രീയത്തിൽ സജീവമായത്. ആർജെഡിയിലും ജെഡിയുവിലും പ്രവർത്തിച്ച ശേഷം 2017-ലാണ് ബിജെപിയിൽ ചേർന്നത്.



