ഇസ്രയേലുമായുള്ള യുദ്ധം അവസാനിപ്പിച്ചതിന് ശേഷം ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാൻ. ഇസ്രയേലുമായുള്ള യുദ്ധത്തില്‍ ഇന്ത്യ നല്‍കിയ പിന്തുണയ്ക്ക് നന്ദി. 12 ദിവസം നീണ്ടുനിന്ന സംഘര്‍ഷത്തില്‍ ഇന്ത്യ നല്‍കിയ ധാര്‍മ്മിക പിന്തുണയ്ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ക്കും ഇന്ത്യയിലെ സ്വാതന്ത്ര്യപ്രിയരായ ജനങ്ങളോടുള്ള നന്ദി ഇറാന്‍ അറിയിച്ചു. ഡല്‍ഹിയിലെ ഇറാനിയന്‍ എംബസി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഇന്ത്യയോടുള്ള നന്ദി പ്രകടിപ്പിച്ചത്.
ഇന്ത്യ എന്ന രാജ്യത്തെ ജനങ്ങളും സ്ഥാപനങ്ങളും കാണിക്കുന്ന യഥാർത്ഥവും വിലമതിക്കാനാവാത്തതുമായ പിന്തുണയെ ഞങ്ങൾ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. തീർച്ചയായും, ഈ ഐക്യദാർഢ്യം ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സാംസ്കാരിക, നാഗരിക, മാനുഷിക ബന്ധങ്ങളിൽ മാനുഷിക ബന്ധങ്ങളിൽ വേരൂന്നിയതാണ്, ഇത് സമാധാനം, സ്ഥിരത, ആഗോള നീതി എന്നിവയെ കൂടുതൽ ശക്തിപ്പെടുത്തും ‘ എന്നാണ് പ്രസ്താവന. ‘ജയ് ഇറാൻ – ജയ് ഹിന്ദ് ‘ എന്ന് പറഞ്ഞാണ് പ്രസ്താവന അവസാനിക്കുന്നത്.
സംഘര്‍ഷ സമയത്ത് ഇറാനൊപ്പം ഉറച്ചുനിന്ന ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വത്തിനും പാര്‍ലമെന്റ് അംഗങ്ങള്‍ക്കും സാധാരണ പൗരന്മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും, സര്‍ക്കാരിതര സംഘടനകള്‍, മത-ആത്മീയ നേതാക്കള്‍, സര്‍വകലാശാലാ പ്രൊഫസര്‍മാര്‍, മാധ്യമങ്ങള്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ക്കും നന്ദി അറിയിക്കുന്നതായി ഇറാനിയന്‍ എംബസി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.
ജൂതന്മാര്‍ക്കുവേണ്ടി വാദിക്കുന്ന ഒരു ഭരണകൂടത്തിന്റെ സൈനിക ആക്രമണത്തിന് വിധേയരായ ഇറാനിയന്‍ ജനതയോടുള്ള ഇന്ത്യയുടെ ഐക്യദാര്‍ഢ്യ സന്ദേശങ്ങളും പൊതു പ്രസ്താവനകളും പ്രോത്സാഹനമായിരുന്നുവെന്ന് ഇറാനിയന്‍ എംബസി പോസ്റ്റില്‍ പറഞ്ഞു. ഈ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രത്തിന്റെ ഉണര്‍ന്നിരിക്കുന്ന മനസ്സാക്ഷിയെയും നീതിയോടും അന്താരാഷ്ട്ര നിയമ തത്വങ്ങളോടുമുള്ള അവരുടെ പ്രതിബദ്ധതയെയും വ്യക്തമായി പ്രതിഫലിപ്പിക്കുന്നുവെന്നും ഇന്ത്യയിലെ ഇറാനിയന്‍ എംബസി ചൂണ്ടിക്കാട്ടി.