മലയാള സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടെ ജനറൽ സെക്രട്ടറിയായി ബി. ഉണ്ണികൃഷ്ണൻ തുടരും. സംവിധായകൻ രാജി സന്നദ്ധത അറിയിച്ചെങ്കിലും മാറ്റം വേണ്ടെന്ന നിലപാടാണ് അംഗങ്ങൾ സ്വീകരിച്ചത്. തന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് സമയം നൽകാം എന്ന് സംഘടന അറിയിച്ചതായി ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഫെഫ്കയുടെ അടിയന്തര ജനറൽ ബോഡി യോഗത്തിന് പിന്നാലെ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് രാജി തീരുമാനം പിൻവലിച്ചതായി സംവിധായകൻ അറിയിച്ചത്.
‘സുമതി വളവ്’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ബി. ഉണ്ണികൃഷ്ണൻ പ്രതികരിച്ചു. നിർഭാഗ്യകരമായ ചർച്ചയാണ് നടക്കുന്നത്. സംവിധാനം ചെയ്തത് നടൻ എന്ന രീതിയിലൊക്കെ പറയുന്നത് ശരിയല്ല. സിനിമ ഉണ്ടാക്കി എടുക്കുന്നത് സംവിധായകനും സാങ്കേതിക പ്രവർത്തകരുമാണ്. നടൻമാർ എഡിറ്റിങ് ടേബിളിൽ ഇടപെടുന്നു എന്ന പരാതി വന്നിട്ടുണ്ട്. നടന്മാർ അവരുടെ ജോലി ചെയ്താൽ മതിയെന്നും ഫെഫ്ക ജനറൽ സെക്രട്ടറി പറഞ്ഞു.
‘സുമതി വളവ്’ അടക്കമുള്ള സിനിമകളുടെ പരാജയത്തെ പറ്റിയുള്ള നിര്മാതാവ് മുരളി കുന്നുംപുറത്തിന്റെ വീഡിയോ ആണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ‘സുമതി വളവ്’ സംവിധായകൻ വിഷ്ണു ശശി ശങ്കർ, തിരക്കഥാ കൃത്ത് അഭിലാഷ് പിള്ള, ‘നദികളിൽ സുന്ദരി യമുന’ സംവിധായകർ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളോറ എന്നിവർക്കെതിര ഗുരുതര ആരോപണങ്ങളാണ് നിർമാതാവ് വീഡിയോയിൽ ഉന്നയിച്ചത്. ‘സുമതി വളവ്’ കാരണം ഏഴ് കോടി രൂപ നഷ്ടമുണ്ടായി എന്നായിരുന്നു ആരോപണം. കൂടാതെ, ‘മാളികപ്പുറം’ എന്ന സിനിമ സംവിധാനം ചെയ്തത് ഉണ്ണി മുകുന്ദൻ ആണെന്നും മുരളി പറഞ്ഞിരുന്നു. വിഷ്ണു ശശി ശങ്കറിന്റെ ആദ്യ ചിത്രമായിരുന്നു ‘മാളികപ്പുറം’. അഭിലാഷ് പിള്ളയായിരുന്നു തിരക്കഥ.
കഴിഞ്ഞ ദിവസം, വിവാദങ്ങളിൽ മുരളി കുന്നുംപുറത്തിനെ തള്ളി അഭിലാഷ് പിള്ള, വിഷ്ണു ശശി ശങ്കർ, വിജേഷ് പാണത്തൂർ, എന്നിവർ ചേർന്ന് വാർത്താസമ്മേളനം നടത്തിയിരുന്നു. നിർമാതാവിന് എതിരെ അഭിലാഷ് പിള്ള മാനനഷ്ടക്കേസും നൽകിയിട്ടുണ്ട്.



