തൃശ്ശൂർ പൂരത്തിന് തുടക്കം കുറിച്ച് പൂര വിളംബരം ഇന്ന്. നെയ്തലക്കാവ് അമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേഗോപുരനട തുറക്കുന്നതോടെ ഈ വർഷത്തെ തൃശൂർ പൂരത്തിന് തുടക്കമാകും. രാവിലെ പ്രത്യേക ചടങ്ങുകൾക്കു ശേഷം കാവിൽ നിന്ന് എറണാകുളം ശിവകുമാറും തിടമ്പേറ്റി തൃശ്ശൂർ നഗരത്തിലേക്ക് എത്തും. തുടർന്ന് പ്രത്യേക ചടങ്ങുകൾക്ക് ശേഷം ആകും തെക്കേഗോപുരനട തുറക്കുക.
മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആർഭാടരഹിതമാണ് ഇത്തവണത്തെ തൃശ്ശൂര്‍ പൂരം. വെടിക്കെട്ട് ഒഴിവാക്കി ചടങ്ങള്‍ മാത്രമായി പൂരം പരിമിതപ്പെടുത്തി. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആഘോഷപൂര്‍വ്വമായ കുടമാറ്റം പതിനഞ്ച് മിനിറ്റ് മാത്രമാക്കി ചുരുക്കിയിട്ടുണ്ട്. ഇരു ദേവസ്വങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ചർച്ചയിലെ തീരുമാനം.
അതേസമയം, മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തത്തിൽ മരിച്ച ലൈസൻസി സതീശന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. രാവിലെ വീട്ടിലെ പൊതുദർശനത്തിന് ശേഷം ഉച്ചതിരിഞ്ഞ് ആയിരിക്കും മുണ്ടത്തിക്കോട് സംസ്കാരം നടക്കുക. ഇന്നലെ ഉച്ചയോടെയാണ് സതീശൻ മുണ്ടത്തിക്കോടിന്റെ മരണം സ്ഥിരീകരിച്ചത്. വെടിക്കെട്ട്പുര സ്ഫോടനത്തിൽ 90 ശതമാനത്തിൽ ഏറെ പൊള്ളലേറ്റ സതീഷൻ തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇതോടെ വെടിക്കെട്ട്പുര സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. ദുരന്ത സ്ഥലത്ത് ഇന്നും പൊലീസിൻറെ നേതൃത്വത്തിൽ പരിശോധന തുടരും.



