കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ പ്രഖ്യാപിച്ച ഹർത്താൽ നാളെ. 52 ദളിത് സംഘടനകൾ ചേർന്നാണ് നാളെ സംസ്ഥാന വ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നിതിൻ രാജിന്റെ മരണത്തിൽ സംസ്ഥാന തലത്തിൽ പ്രക്ഷോഭം വ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഹർത്താൽ പ്രഖ്യാപനം. ഹർത്താലിന് മുന്നോടിയായി ആക്ഷൻ കൗൺസിൽ ഇന്ന് വൈകുന്നേരം രക്തസാക്ഷി മണ്ഡപം മുതൽ ഗാന്ധി പാർക്ക് വരെ പ്രതിഷേധ സംഗമവും സംഘടിപ്പിച്ചിട്ടുണ്ട്.
നിതിൻ രാജിന്റെ മരണത്തിൽ കേസെടുത്തത് മുതൽ ആരോപണ വിധേയരായ അധ്യാപകർ ഡോക്ടർ റാമും, സംഗീത നമ്പ്യാരും ഒളിവിലാണ്. കഴിഞ്ഞദിവസം ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി പരിഗണിച്ചപ്പോൾ സംഗീത നമ്പ്യാർക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ ഡോക്ടർ റാമിന്റെ അപേക്ഷ കോടതി തള്ളി. ഇതിനു പിന്നാലെയാണ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാൻ റാം ഒരുങ്ങുന്നത്.
അതേസമയം, നിതിൻ രാജിനെതിരെ ജാതി അധിക്ഷേപമോ, ജാതിയുടെ പേരിൽ അപമാനമൊ നടന്നതായി തെളിവില്ലെന്നായിരുന്നു മുൻകൂർ ജാമ്യാപേക്ഷകളിൽ തലശ്ശേരി അഡിഷണൽ ജില്ലാ സെഷൻസ് കോടതിയുടെ നിരീക്ഷണം. വിദ്യാർഥികളോടുള്ള ഡോ. റാമിന്റെ മോശം പെരുമാറ്റം ജാതിയെ അടിസ്ഥാനമാക്കി ഉള്ളതല്ല. ലോൺ ആപ്പുകാരുടെ ഭീഷണിയും, പ്രിൻസിപ്പാളിന്റെ മുറിയിലെ ചോദ്യം ചെയ്യലും, തുടർന്നുണ്ടായ പരാതിയെക്കുറിച്ചുള്ള ഭയവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും വിധിയിൽ ഉണ്ട്. നിതിൻ രാജിനെ കൂട്ട വിചാരണ ചെയ്യുമ്പോൾ പ്രിൻസിപ്പലിന്റെ മുറിക്ക് സമീപം റാമിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നുവെന്നും അതിനാൽ റാമിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പറഞ്ഞാണ് തലശ്ശേരി കോടതി റാമിന് മുൻകൂർ ജാമ്യം നിഷേധിച്ചത്.



