വന്ധ്യതാ ചികിത്സാ രംഗത്ത് വിശ്വാസ്യതയുടെ പര്യായമായി മാറിയ കോട്ടക്കൽ ആസ്റ്റർ മിംസിലെ ആസ്റ്റർ മിറക്കിൾ ഫെർട്ടിലിറ്റി സെന്ററിന് ദേശീയ തലത്തിൽ സുവർണ്ണ നേട്ടം. ഇന്ത്യൻ ആരോഗ്യമേഖലയിലെ പരമോന്നത ബഹുമതികളിലൊന്നായ സിക്സ് സിഗ്മ ഹെൽത്ത് കെയർ എക്സലൻസ് അവാർഡിൽ ഇന്ത്യയിലെ ഏറ്റവും വിശ്വസ്തമായ ഐ.വി.എഫ് സെന്ററിനുള്ള പുരസ്‌കാരം ആസ്റ്റർ മിറക്കിൾ സ്വന്തമാക്കി. ഡൽഹിയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ആസ്റ്റർ മിറാക്കിൾ ഫെർട്ടിലിറ്റി ക്ലിനിക് മേധാവി ഡോ. അശ്വതി കുമാരൻ ചീഫ് ഓഫ് നേവൽ സ്റ്റാഫ് (സി.എൻ.എസ്) അഡ്മിറൽ ദിനേഷ് കെ. ത്രിപാഠിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. രാജ്യത്തുടനീളമുള്ള 1900-ലധികം അപേക്ഷകരിൽ നിന്ന് സുതാര്യമായ സേവനം, അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ, ഉയർന്ന വിജയശതമാനം തുടങ്ങിയ ഘടകങ്ങളാണ് ആസ്റ്റർ മിറക്കിളിനെ ഈ അവാർഡിന് അർഹമാക്കിയത്.
“ഐ.വി.എഫ് ചികിത്സാരംഗത്ത് ഉയർന്ന നിലവാരത്തിലുള്ള നൂതന ചികിത്സാരീതികൾ ലഭ്യമാക്കുന്നതിനോടൊപ്പം തന്നെ, ഓരോ ദമ്പതികൾക്കും തികച്ചും വ്യക്തിഗതവും സുതാര്യവുമായ പരിചരണം കരുതലോടെ ഉറപ്പാക്കാൻ ആസ്റ്റർ മിറക്കിൾ എന്നും പ്രതിജ്ഞാബദ്ധമാണ്. ആയിരക്കണക്കിന് കുടുംബങ്ങൾ ഞങ്ങളിൽ അർപ്പിച്ച വിശ്വാസമാണ് ഈ ദേശീയ അംഗീകാരത്തിന് ഞങ്ങളെ അർഹരാക്കിയത്. വന്ധ്യതയുടെ വെല്ലുവിളികൾ നേരിടുന്ന ദമ്പതികൾക്ക് മെച്ചപ്പെട്ട പരിചരണം നൽകാനുള്ള ഞങ്ങളുടെ പരിശ്രമങ്ങൾക്ക് ഈ പുരസ്കാരം കൂടുതൽ കരുത്ത് പകരുന്നു.”- ഡോ. അശ്വതി കുമാരൻ പറഞ്ഞു.
സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ ലോകോത്തര നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഡോ. അശ്വതി കുമാരന്റെ ചികിത്സാ വൈഭവവും ദീർഘവീക്ഷണവുമാണ് ഫെർട്ടിലിറ്റി സെന്ററിന്റെ ഈ നേട്ടത്തിന് പിൻബലമായത്. അത്യാധുനിക എംബ്രിയോളജി ലാബ്, സങ്കീർണ്ണമായ കേസുകളിൽ പോലും കൈവരിക്കുന്ന ഉയർന്ന വിജയശതമാനം ഓരോ ഘട്ടത്തിലും പുലർത്തുന്ന സുതാര്യത എന്നിവ ആസ്റ്റർ മിറക്കിളിന്റെ മറ്റു പ്രത്യേകതകളാണ്. വന്ധ്യതയുടെ സങ്കീർണ്ണമായ പ്രതിസന്ധികളെ മറികടന്ന് ആയിരക്കണക്കിന് ദമ്പതികൾക്ക് മാതാപിതാക്കളാകാനുള്ള ഭാഗ്യം നൽകിയ അനുഭവസമ്പത്ത് ഈ പുരസ്കാരത്തിന് മാറ്റുകൂട്ടുന്നു. വന്ധ്യതയുമായി ബന്ധപ്പെട്ടുള്ള സാമൂഹിക വിമുഖത മാറ്റുന്നതിനായി അവർ നേതൃത്വം നൽകുന്ന അവബോധ പരിപാടികളും സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.



