പെട്രോൾ-ഡീസൽ വിലകൾ പരിഷ്കരിച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. കടുത്ത പ്രതിസന്ധിയിലും കഴിഞ്ഞ 60 ദിവസമായിട്ടും ഇന്ത്യ ശക്തമായി നിലകൊള്ളുന്നു. ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ചു എന്നും കേന്ദ്രമന്ത്രി. വൻ സാമ്പത്തിക ശക്തിയായ അമേരിക്കയിൽ പോലും ഡീസലിന് വില ഉയർത്തിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
ആഗോള പ്രതിസന്ധിക്കിടയിലും ഇന്ത്യ ഇന്ധന വിലക്കയറ്റം പിടിച്ചു നിർത്തിയെന്ന് പെട്രോളിയം മന്ത്രി പറഞ്ഞു. ഇന്ത്യൻ അടുക്കളകൾ ക്ഷയിക്കാൻ കേന്ദ്രം അനുവദിച്ചിട്ടില്ല. എല്ലാ പൗരൻമാർക്കും ഊർജ സുരക്ഷ ഉറപ്പാക്കി. രാജ്യാന്തര വിപണിയിൽ ഇന്ധന വില കൂടിയപ്പോഴും ഇന്ത്യ ജനങ്ങളിൽ ബാധ്യത അടിച്ചേൽപ്പിച്ചില്ല. റിഫൈനറികളിൽ എൽപിജി ഉത്പാദനം വർധിപ്പിച്ചു. രാജ്യത്തിന് ആവശ്യമായ 60 ശതമാനം എൽപിജി ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്നുവെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി.
രാജ്യത്ത് പെട്രോൾ ഡീസൽ വില കൂട്ടില്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിക്കുമ്പോഴും പ്രതിസന്ധി രൂക്ഷമെന്നാണ് കേന്ദ്ര ധന മന്ത്രാലയത്തിന്റെ റിപ്പോർട്ട്. പശ്ചിമേഷ്യൻ പ്രതിസന്ധി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നുവെന്നാണ് മുന്നറിയിപ്പ്. ഗൾഫ് മേഖലയിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളുടെ തകർച്ച ഇന്ധന വിതരണത്തെ ബാധിക്കാൻ സാധ്യതയുണ്ട്. പ്രതിസന്ധി നീണ്ടു പോയാൽ പെട്രോൾ,ഡീസൽ വില വർദ്ധിപ്പിക്കേണ്ടി വരുമെന്ന് ഏപ്രിലിലെ മാസത്തിലെ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.



