ഡൽഹി വിവേക് വിഹാറിലുണ്ടായ തീപിടുത്തത്തിൽ 9 മരണം. 12ലധികം പേർക്ക് പരിക്ക്. ഇന്ന് രാവിലെ 3 30 ഓടെയായിരുന്നു സംഭവം. മേഖലയിൽ രക്ഷാപ്രവർത്തനം തുടരുന്നു. ഡൽഹി വിവേക് വിഹാറിലെ നാലുനില കെട്ടിടത്തിലാണ് തീപിടുത്തത്തെ തുടർന്നുള്ള അതിദാരുണമായ സംഭവം. പുലർച്ചെ 3:30 ഓടെ ആയിരുന്നു കെട്ടിടത്തിന് തീപിടിച്ചത്.
തീപിടുത്ത വിവരം ലഭിച്ചു ഉടൻതന്നെ പതിനാലോളം അഗ്നിരക്ഷാസേന യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കെട്ടിടത്തിന്റെ രണ്ടാം നിലയിലുണ്ടായ തീപിടുത്തം മുകളിലെ നിലകളിലേക്ക് പടരുകയായിരുന്നു. തീപിടുത്തത്തിൽ 9 പേർ മരണപ്പെട്ടതായും 12ലധികം പേർക്ക് പരിക്കേറ്റതായും പോലീസ് അധികൃതർ അറിയിച്ചു.
പരുക്കേറ്റവരെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച ഒൻപതു പേരെയും തിരിച്ചറിഞ്ഞു. രണ്ടുമണിക്കൂർത്തെ പരിശ്രമത്തിന് ഒടുവിലാണ് അഗ്നി രക്ഷാസേന തീ നിയന്ത്രണവിധേയമാക്കിയത്. കെട്ടിടത്തിന്റെ മൂന്നുനിലകൾ പൂർണമായും കത്തി നശിച്ചു. തീപിടുത്തത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. റൂമിലെ എസി പൊട്ടിത്തെറിച്ചതാകാം എന്നാണ് താമസക്കാരിൽ ഒരാളുടെ മൊഴി.സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത അനുശോചനം രേഖപ്പെടുത്തി.



