മാർച്ച് 31ന് അവസാനിച്ച സാമ്പത്തികവർഷത്തെ നാലാം പാദത്തിൽ 24 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്. മുൻവർഷത്തെ സമാനപാദത്തിൽ 183 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. മൂന്നാം പാദത്തിൽ ബാങ്ക് 7 കോടി രൂപ ലാഭം നേടിയിരുന്നു. സുരക്ഷിത വായ്പകൾ, സ്വർണ വായ്പകൾ, ആസ്തി ഗുണമേന്മ തുടങ്ങിയ മേഖലകളിൽ വളർച്ച രേഖപ്പെടുത്തി. ചെറുകിട സംരംഭങ്ങൾ, കൃഷി, റീട്ടെയ്ൽ, സ്വർണ വായ്പ തുടങ്ങിയ മേഖലകളിൽ സുരക്ഷിത വായ്പാ വിതരണം ശക്തിപ്പെടുത്തിയതാണ് ബാങ്കിനെ ലാഭത്തിലേക്കെത്തിച്ചത്. ബാങ്ക് കൈകാര്യം ചെയ്യുന്ന മൊത്തം ബിസിനസ് 14.8 ശതമാനം വാർഷിക വളർച്ചയോടെ 48,276 കോടി രൂപയിലെത്തി. മൊത്തം വായ്പ 19.4 ശതമാനം വളർച്ചയോടെ 22,426 കോടി രൂപയും നിക്ഷേപം 11.1 ശതമാനം വളർച്ചയോടെ 25,850 കോടി രൂപയുമായി. 73.8 ശതമാനം വാർഷിക വളർച്ചയോടെ 10,134 കോടി രൂപയാണ് സുരക്ഷിത വായ്പയായി രേഖപ്പെടുത്തിയത്. മൊത്തം വായ്പയിൽ 61 ശതമാനമാണ് സുരക്ഷിത വായ്പകൾ.
സ്വർണ വായ്പകളിലും മികച്ച പുരോഗതിയാണ് ബാങ്കിനുള്ളത്. 54.5 ശതമാനം വാർഷിക വളർച്ചയോടെ 8,858 കോടി രൂപയാണ് രേഖപ്പെടുത്തിയത്. റിസ്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി മൈക്രോഫിനാൻസ് വായ്പകളിൽ കുറവുണ്ടായി. മുൻവർഷത്തെ നാലാം പാദത്തിൽ 8,857 കോടി രൂപയായിരുന്ന മൈക്രോഫിനാൻസ് പോർട്ട്‌ഫോളിയോ 8,746 കോടി രൂപയായി കുറഞ്ഞു. ഇതോടെ ബാങ്കിന്റെ ആകെ വായ്പകളിൽ മൈക്രോഫിനാൻസ് വിഭാഗത്തിന്റെ വിഹിതം 47 ശതമാനത്തിൽ നിന്ന് 39 ശതമാനമായി താഴ്ന്നു. അറ്റ പലിശ വരുമാനം 518 കോടി രൂപയായി. പ്രവർത്തന ലാഭം 241 കോടി രൂപയും ഇതര വരുമാനം 201 കോടി രൂപയും രേഖപ്പെടുത്തി. 166.1 ശതമാനമാണ് പ്രവർത്തനലാഭത്തിലെ വാർഷിക വളർച്ച. ഇതര വരുമാനത്തിൽ 39.2 ശതമാനത്തിന്റെ വളർച്ചയുണ്ടായി. ആസ്തി ഗുണമേന്മയിൽ കാര്യമായ പുരോഗതിയുണ്ട്. മൊത്ത നിഷ്ക്രിയ ആസ്തി മുൻപാദത്തെ 5.6 ശതമാനത്തിൽനിന്നും 5.4 ശതമാനമായി കുറയ്ക്കാൻ കഴിഞ്ഞു. അറ്റ നിഷ്ക്രിയ ആസ്തി മുൻപാദത്തെ 2.7 ശതമാനത്തിൽനിന്നും 1.8 ശതമാനമായി കുറഞ്ഞു. ഈ മേഖലയിലേക്കുള്ള ബാങ്കിന്റെ നീക്കിയിരുപ്പ് 214 കോടി രൂപയാണ്. മൂലധന പര്യാപ്തത അനുപാതം 22.2 ശതമാനമെന്ന ശക്തമായ നിലയിൽ തുടരുന്നു.
ആകെ നിക്ഷേപം 25,850 കോടി രൂപയായി ഉയർന്നു. 11.1 ശതമാനമാണ് വാർഷിക വളർച്ച. റീട്ടെയ്ൽ നിക്ഷേപം 9.4 ശതമാനം വളർച്ച നേടി 23,674 കോടി രൂപയിലെത്തി. കാസ (കറന്റ് അക്കൗണ്ട്: സേവിങ്സ് അക്കൗണ്ട്) അനുപാതം 23.9 ശതമാനം വളർച്ചയോടെ 6,181 കോടി രൂപയിലെത്തി. 2.3 ലക്ഷം പുതിയ ഇടപാടുകാരെയാണ് നാലാം പാദത്തിൽ ബാങ്കിന് നേടാനായത്. ഇതോടെ ബാങ്കിന്റെ ആകെ ഇടപാടുകാരുടെ എണ്ണം 1 കോടി കവിഞ്ഞു. “എംഎസ്എംഇ, കൃഷി, റീട്ടെയ്ൽ, സ്വർണ വായ്പാ തുടങ്ങിയ സുരക്ഷിത വായ്പകളിലുണ്ടായ മികച്ച വളർച്ചയാണ് ബാങ്കിനെ ലാഭത്തിലേക്കെത്തിച്ചത്. മൊത്തം വായ്പകളുടെ 60 ശതമാനവും ഇത്തരം സുരക്ഷിത വായ്പകളാണ്. ആസ്തി ഗുണമേന്മ വർധിച്ചതും നിഷ്ക്രിയ ആസ്തികൾ കുറഞ്ഞതും ബാങ്ക് നടപ്പാക്കിയ ശക്തമായ നയങ്ങളുടെ ഫലമാണ്. സാങ്കേതികവിദ്യയിലുള്ള നിക്ഷേപം പ്രവർത്തനക്ഷമതയേയും ഉപഭോക്തൃ സേവനത്തെയും കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. വായ്പകളിലെ റിസ്ക് കുറച്ചും, ആസ്തികളുടെ ഗുണമേന്മ വർദ്ധിപ്പിച്ചും സുസ്ഥിരമായ വളർച്ച കൈവരിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.”- ഇസാഫ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ ഡോ. കെ പോൾ തോമസ് പറഞ്ഞു. ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 16 പുതിയ ബ്രാഞ്ചുകൾ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.



