ഇറാൻ ആണവോർജം സംബന്ധിച്ച നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങാൻ തയാറാണെന്ന് വിദേശകാര്യ ഉപമന്ത്രി മജിദ് തഖ്ത്-റവാഞ്ചി. എന്നാല്‍ ഇനി ഇറാനുള്ളിലേക്ക് ഒരു ആക്രമണം ഉണ്ടാകില്ല എന്ന കാര്യത്തിൽ യുഎസ് ഉറപ്പ് നൽകണമെന്നും മജിദ് റവാഞ്ചി ആവശ്യപ്പെട്ടു. ബിബിസിയുമായുള്ള അഭിമുഖത്തിലായിരുന്നു ഇറാന്‍ വിദേശകാര്യ ഉപമന്ത്രിയുടെ പ്രതികരണം.
സമാധാനപരമായ ആവശ്യങ്ങൾക്കായി ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്നും മജിദ് റവാഞ്ചി അറിയിച്ചു. എന്നാൽ ആണവായുധ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് ഇറാൻ തയാറാകണമെങ്കിൽ ആക്രമണം ഉണ്ടാകില്ലെന്നുള്ള ഉറപ്പ് യുഎസ് നൽകണം. മധ്യസ്ഥർ വഴി ഇറാനോട് ചർച്ചകളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് ഭരണകൂടം അറിയിച്ചിട്ടുണ്ടെന്നും എന്നാൽ ചർച്ചകൾ നടക്കുന്നതിനിടയിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമോ എന്ന “വളരെ പ്രധാനപ്പെട്ട ചോദ്യത്തിൽ” യുഎസ് നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും മജിദ് തഖ്ത്-റവാഞ്ചി പറഞ്ഞു.
ഉപരോധങ്ങളില്‍ ഇളവു അനുവദിക്കുകയാണെങ്കില്‍ ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കുമോ എന്ന ബിബിസി ലേഖകന്റെ ചോദ്യം മജിദ് റവാഞ്ചി തള്ളിക്കളഞ്ഞു. “എന്തിന് അത്തരമൊരു നിർദേശത്തിന് തങ്ങള്‍ സമ്മതിക്കണം” എന്നായിരുന്നു റവാഞ്ചിയുടെ മറുചോദ്യം. 60 ശതമാനം വരെ യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള ഇറാന്റെ പദ്ധതികള്‍ സമാധാനപരമാണെന്ന് വിദേശകാര്യ ഉപമന്ത്രി ആവർത്തിച്ചു. സർക്കാരിന്റെ ചില നടപടികളെക്കുറിച്ച് ഇറാനിലെ ജനങ്ങള്‍ക്ക് വിമർശനങ്ങൾ ഉണ്ടാകാമെങ്കിലും വിദേശ ആക്രമണത്തെ അവർ ഒന്നിച്ച് നേരിടുമെന്നും റവാഞ്ചി കൂട്ടിച്ചേർത്തു.
2025ല്‍ ലോകശക്തികളുമായി ഉണ്ടാക്കിയ ആണവ നിയമം, വാണിജ്യ ആണവ നിലയങ്ങൾക്ക് ഇന്ധനത്തിന് ആവശ്യമായ 3.67 ശതമാനം പരിശുദ്ധിയിൽ കൂടുതൽ യുറേനിയം സമ്പുഷ്ടമാക്കാൻ ഇറാനെ അനുവദിക്കുന്നില്ല. മാത്രമല്ല, ഫോർദോ നിലയത്തില്‍ ഒരു തരത്തിലുള്ള സമ്പുഷ്ടീകരണവും നടത്താന്‍ പാടില്ലെന്നും നിർദേശമുണ്ടായിരുന്നു. എന്നാല്‍, ഇറാന്‍ ഈ കരാറിനെ മറികടന്നുവെന്നാണ് ഇസ്രയേലും യുഎസും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആരോപിക്കുന്നത്. എന്നാല്‍, ഇറാന്‍ ആണവായുധങ്ങള്‍ നിർമിക്കുന്നതിന് വ്യക്തമായ തെളിവ് അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ ഇത്തരം രാജ്യങ്ങള്‍ക്ക് സാധിച്ചിട്ടില്ല.
വർഷങ്ങളായുള്ള ആരോപണങ്ങള്‍ക്ക് പിന്നാലെയാണ്, ജൂൺ 13 ന് ഇറാനിലെ ആണവ, സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം ആരംഭിച്ചത്. ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനിലെ പ്രമുഖ ആണവശാസ്ത്രജ്ഞരും കമാന്‍ഡമാരും കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ഇറാനും തിരിച്ചടിച്ചതോടെയാണ് പശ്ചിമേഷ്യ സംഘർഷ ഭൂമിയായത്.
ജൂണ്‍ 22ന് പുലർച്ചെയാണ് യുഎസ് ഇറാനെ ആക്രമിക്കുന്നത്. ഫോർദോ, നതാൻസ്, എസ്ഫഹാൻ എന്നിവിടങ്ങളിലെ ആണവ നിലയങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു യുഎസ് ആക്രമണം. സൈനിക നീക്കത്തില്‍ മൂന്ന് ആണവ കേന്ദ്രങ്ങളും തകർന്നതായായിരുന്നു ട്രംപിന്റെ അവകാശവാദം. എന്നാല്‍ ആക്രമണങ്ങൾ ഗുരുതരമായ നാശനഷ്ടങ്ങൾ വരുത്തിയെങ്കിലും ആണവോർജ സംഭരണികൾ പൂർണമായി തകർന്നിട്ടില്ലെന്നാണ് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി മേധാവി റാഫേൽ ഗ്രോസി പറഞ്ഞത്.