സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിനെതിരെ രൂക്ഷ വിമർശനം. സർക്കാരിനെതിരായുള്ള ഭരണവിരുദ്ധ വികാരം ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നാണ് ജില്ലാ സമ്മേളനത്തിലെ വിലയിരുത്തൽ. തൃശൂരിലെ തോൽവി പാർട്ടിയുടെ പ്രതീക്ഷകളെ തകിടം മറിച്ചു. കരുവന്നൂർ ഉൾപ്പെടെയുള്ള ബാങ്കുകളിലെയും സഹകരണ മേഖലകളിലെയും അഴിമതികൾ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും റിപ്പോർട്ടിൽ പറയുന്നു. എൽഡിഎഫ് പ്രവർത്തനങ്ങളിൽ വലിയ വീഴ്ച ഉണ്ടായെന്നും വിമർശനം ഉയർന്നു.
എതിർപാർട്ടികളുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ എന്തെല്ലാമായിരുന്നെന്ന് അക്കമിട്ട് പറഞ്ഞായിരുന്നു സമ്മേളനം. തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ സമുദായങ്ങൾ കോൺഗ്രസിന് അനുകൂലമായ നിലപാട് സ്വീകരിച്ചു. സോഷ്യൽ മീഡിയ പേജുകളും ഇൻസ്റ്റഗ്രാം ഹാന്‍ഡിലുകളും വാടകക്ക് എടുത്താണ് അഞ്ചുവർഷത്തോളം സുരേഷ് ഗോപിക്കായി ബിജെപി പ്രചരണം നടത്തിയത്. ഇതോടെ ഇടതുപക്ഷത്തിന് സ്ഥിരമായി വോട്ട് ചെയ്തിരുന്ന സ്ത്രീകളുടെ യുവജനങ്ങളുടെയും വോട്ടുകൾ എൻഡിഎയ്ക്ക് ലഭിച്ചു. ക്ഷേത്രങ്ങളിലും കോളനികളിലും ബിജെപി സ്ഥാനാർഥിയെ പരിചയപ്പെടുത്താൻ പ്രത്യേക പ്രവർത്തനം നടത്തി.
തൃശൂർ പൂരം വെടിക്കെട്ട് വിവാദം എൽഡിഎഫിന് എതിരായി ഉപയോഗിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. തെരഞ്ഞെടുപ്പ് ദിവസം എൽഡിഎഫ് കൺവീനർ ഇ. പി. ജയരാജൻ നടത്തിയ വാർത്താസമ്മേളനം ന്യൂനപക്ഷങ്ങളെ അകറ്റി. ബൂത്ത് കമ്മറ്റികളിൽ നിന്ന് വോട്ടുചേർക്കണമെന്ന് മുൻകൂട്ടി ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടികൾ ഉണ്ടായില്ലെന്നും എൽഡിഎഫ് പ്രവർത്തനങ്ങളിൽ വലിയ വീഴ്ച ഉണ്ടായെന്നും വിമർശനമുണ്ട്.
തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ ഉണ്ടായിട്ടുള്ള വീഴ്ചകൾ ഗൗരവത്തോടുകൂടി കാണണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. സാമ്പ്രദായിക രീതിയിലുള്ള എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മാറ്റം വരുത്തണം. തെരഞ്ഞെടുപ്പ് സമയത്ത് ബിജെപിക്കാർ കൃത്രിമമായി കേരളത്തിലുടനീളം വോട്ട് ചേർത്തു. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപത് ഡൽഹി ലെഫ്റ്റ് ഗവർണർ കേരളത്തിൽ എത്തിയത് മതമേലധ്യക്ഷന്മാരുമായി ചർച്ച നടത്തിയത് ക്രൈസ്തവ വോട്ട് സമാഹരിക്കാനായിരുന്നു. കേന്ദ്ര ഏജൻസികളെ ചൂണ്ടിക്കാട്ടി വ്യവസായികളെ ഭീഷണിപ്പെടുത്തിയും വലിയതോതിൽ പണമൊഴുക്കിയുമാണ് ബിജെപി തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്നും സംഘടനാ റിപ്പോർട്ടിൽ പറയുന്നു.