ഗാസ സമ്പൂര്‍ണമായി പിടിച്ചടക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പടയൊരുക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ഉടന്‍ പ്രഖ്യാപനമുണ്ടാകുമെന്നും ബന്ദികളെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലം അടക്കം പിടിച്ചെടുക്കാനാണ് തീരുമാനമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
‘മുഴുവനും കീഴടങ്ങാതെ ഹമാസ് കൂടുതല്‍ ബന്ദികളെ വിട്ടയക്കില്ല. പക്ഷെ നമ്മള്‍ കീഴടങ്ങില്ല. ഇപ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ ബന്ദികള്‍ പട്ടിണി കിടന്ന് മരിക്കും. ഗാസ ഹമാസിന്റെ നിയന്ത്രണത്തില്‍ തുടരുകയും ചെയ്യും,’ നെതന്യാഹുവിന്റെ ഓഫീസുമായി ബന്ധപ്പെട്ടവർ പറഞ്ഞതായി ചാനല്‍ 12 പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപില്‍ നിന്നും പച്ചക്കൊടി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് നെതന്യാഹുവിന്റെ നീക്കമെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നതായി വൈനെറ്റ് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ നെതന്യാഹുവും ആര്‍മി ചീഫ് എയാല്‍ സമിറും തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെയാണ് പുതിയ വാര്‍ത്തകള്‍ വരുന്നത്. നെതന്യാഹുവിന്റെ തീരുമാനത്തെ സമിര്‍ എതിര്‍ത്തെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഗാസയില്‍ ആക്രമണം തുടരുന്നത് കൂടുതല്‍ വ്യാപിപ്പിച്ചാല്‍ അത് ബന്ദികളുടെ സുരക്ഷയെ ബാധിക്കാന്‍ ഇടയുണ്ടെന്ന് സൈന്യം ആശങ്കപ്പെടുന്നു. ഗാസ പിടിച്ചടക്കുന്നതിനെ സമിര്‍ എതിര്‍ത്താല്‍ രാജിവെച്ചു പോകുന്നതാണ് ഉത്തമമെന്ന് അറിയിച്ചതായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
എന്നാല്‍ ഇസ്രയേലിന്റെ പുതിയ തീരുമാനത്തെ പലസ്തീന്‍ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. അന്താരാഷ്ട്ര സമൂഹം ഉടന്‍ ഇടപെടണമെന്നും പലസ്തീന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഗാസയില്‍ ഇസ്രയേലിന്റെ പുതിയ നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി നെതന്യാഹു കാബിനറ്റ് യോഗവും വിളിച്ചു ചേര്‍ക്കുന്നുണ്ട്.
അതേസമയം ഗാസയ്‌ക്കെതിരായ ഇസ്രയേലിന്റെ ആക്രമണം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേല്‍ മുന്‍ സുരക്ഷാ തലവന്മാര്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കത്തയച്ചിരുന്നു. 600 ഇസ്രയേലി മുന്‍ സുരക്ഷാ തലവന്മാരാണ് ഞായറാഴ്ച ട്രംപിന് കത്തയച്ചത്.
കത്തില്‍ ഒപ്പുവെച്ച 600 പേരില്‍ മുന്‍ മൊസാദ് ചീഫ് താമിര്‍ പാര്‍ദോ, മുന്‍ ഷിന്‍ ബെറ്റ് ചീഫ് അമി അയലോണ്‍, മുന്‍ ഉപ ഇസ്രയേലി ആര്‍മി തലവന്‍ മറ്റന്‍ വില്‍നായി എന്നിവരടക്കമുള്ളവരും ഉള്‍പ്പെടുന്നു. രണ്ട് വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് കത്തില്‍ പറയുന്നത്.
20 ലക്ഷത്തിലധികം പലസ്തീനികള്‍ പട്ടിണി മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ഗാസയില്‍ നിന്ന് കഴിഞ്ഞ ദിവസം മെലിഞ്ഞുണങ്ങിയ രണ്ട് ഇസ്രയേല്‍ ബന്ദികളുടെ ചിത്രം പുറത്തുവന്നതില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷാ തലവന്മാര്‍ കത്തയച്ചിരിക്കുന്നത്.